കാസർകോട്: ബിജെപിയുടെ വിജയയാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പരിവർത്തനത്തിന്റെ കാഹളം ഊതിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികൾക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയും വിജയരാഘവനും ശബരിമലയെ കുറിച്ച് ഉരിയാടാൻ തുടങ്ങിയിരിക്കുന്നു. ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ഉമ്മൻ ചാണ്ടിയെ പോലെ മൗനം അവലംബിച്ച മറ്റൊരു നേതാവില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.

പിണറായി വിജയൻ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോൾ മൗനം ഉമ്മൻ ചാണ്ടി കുറ്റകരമായ മൗനം അവലംബിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയും എൻ.ഡി.എയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനുശേഷം എൽ.ഡി.എഫും യു.ഡി.എഫും ചർച്ച ചെയ്തു തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വിജയ യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു . അഴിമതി വിമുക്തം...പ്രീണന വിരുദ്ധം...സമഗ്ര വികസനം... എന്നീ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര. ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് ഇടതു സർക്കാർ നടത്തുന്നതെന്ന് യോഗി പറഞ്ഞു.ശബരിമലയിൽ സിപിഎം നിലപാട് ജനഹിതത്തിനെതിരായിരുന്നു. ലൗ ജിഹാദിനെതിരെയും കേരളസർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല. യു പിൽ ശക്തമായ നിയമം കൊണ്ടുവന്നു. യോഗി പറഞ്ഞു. യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. വേദിയിലേക്കെത്തിയ യോഗിയെ പാർട്ടി നേതാക്കളും ഘടകക്ഷി നേതാക്കളും ചേർന്ന് സ്വീകരിച്ചു.

സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, സികെ പത്മനാഭൻ, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, പി സുധീർ, സി കൃഷ്ണകുമാർ, കേന്ദ്രമന്ത്രി വി മുരളീധരൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് നേതാവ് പിസി തോമസ്, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ വേദിയിലേക്ക് യോഗിയെ സ്വീകരിക്കാനുണ്ടായിരുന്നു.