തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകം മറച്ചു വച്ച ഒരു പീഡന പരാതി കൂടി പുറത്ത്. ആഴ്ചകൾക്ക് മുമ്പ് മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്ത്രീ പീഡന പരാതിയിൽ പ്രതി ഒരു അക്രഡിറ്റഡ് ജേർണലിസ്റ്റാണ്. ഈ എഫ് ഐ ആർ പർപ്പ് മറുനാടന് ലഭിച്ചു. ബലാത്സഗ ശ്രമം അടക്കമുള്ള ആരോപണങ്ങളാണ് എഫ് ഐ ആറിൽ ഉള്ളത്. പക്ഷേ കേസെടുത്തത് പരാതിയിൽ പറയുന്ന ഗൗരവം നൽകാതെയുള്ള ദുർബല വകുപ്പുകൾക്കും. വേണമെങ്കിൽ ജാമ്യമില്ലാ കേസാണെന്ന് പറയാവുന്ന വകുപ്പുകളും എഫ് ഐ ആറിലുണ്ട്.

അക്രഡിറ്റഡ് ജേർണലിസ്റ്റ് എന്ന് ഫെയ്‌സ് ബുക്കിൽ അവകാശ വാദവുമായി നടക്കുന്ന കടവിൽ റഷീദിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആഗോള വ്യവസായിയായ ഗൗതം അദാനിയുടെ മകന് പങ്കാളിത്തമുണ്ടെന്ന് കടവിൽ റഷീദ് അവകാശപ്പെട്ടിരുന്ന സ്ഥാപത്തിലെ ജീവനക്കാരിയെ ബലാത്സഗം ചെയ്തുവെന്നാണ് കേസ്. കടവിൽ റഷീദിന് കലാപ്രേമിയെന്ന പത്രത്തിന്റെ പേരിലാണ് റിപ്പോർട്ടർ അക്രഡിറ്റേഷൻ ഉള്ളത്. എന്നാൽ മറ്റൊരു വെബ് സൈറ്റിന്റെ എഡിറ്ററാണ് താനെന്ന് ഫെയ്‌സ് ബുക്കിലൂടേയും മറ്റും അവകാശവാദവും ഉന്നയിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ വഴുതക്കാട്ടെ ഓഫീസിലാണ് പീഡനം എന്നാണ് പരാതി.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റംകൃത്യം നടന്ന സാഹചര്യം വിശദീകരിക്കുന്നുണ്ട്. ഇതിനാലാണ് എഫ് ഐ ആർ ഇട്ടത്. പ്രതികൾക്ക് ആവലാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശവും കരുതലും ഉണ്ടായിരുന്നുവെന്നാണ് എഫ് ഐ ആർ പറയുന്നത്. ജാമ്യം നിഷേധിക്കാൻ പോന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അപ്പോഴും ബലാത്സംഗ ശ്രമത്തിന് വേണ്ടിയുള്ള ചാർജ്ജുകൾ ഒഴിവാക്കുകയും ചെയ്തു. നേരത്തെ പ്രസ് ക്ലബ്ബിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെ അപമാനിച്ചെന്ന ആരോപണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കടവിൽ റഷീദ്. ഐപിസി 354, 354(ഡി), 341, 294(ബി), 323, 506, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

വഴുതക്കാട് ഓഫീസിൽ വച്ചാണ് പീഡനം ശ്രമം നടന്നത്. ഓഗസ്റ്റ് 2നാണ് സംഭവം. ബലാത്സംഗ ശ്രമത്തിനുള്ള പദ്ധതിയുമായി യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ചാനലിന് എതിരായി ഒന്നും പറയില്ലെന്ന് എഴുതി വാങ്ങി. താൻ ജോലിക്ക് നിന്നോളാമെന്നും ഇതിലുണ്ടായിരുന്നത്രേ. അതിന് ശേഷമായിരുന്നു ഭീഷണിയും ബലാത്സംഗ ശ്രമവും. അതിഗുരുതരമായ ആരോപണമാണ് എഫ് ഐ ആറിൽ തുടർന്ന് പറയുന്നത്. കടവിലിനൊപ്പം രതീഷ് എന്ന ആളും കേസിൽ പ്രതിയാണ്. ഇയാളെ പാർട്ണർ എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം.... മോളെ... അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും-എന്നായിരുന്നു കടവിൽ റഷീദിന്റെ ആക്രോശമെന്ന് എഫ് ഐ ആറിൽ പറയുന്നു. ആവലാതിക്കാരിയുടെ കഴുത്തിൽ കൈ കൊണ്ട് ഞെക്കി പിടിച്ച് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും കുതറിമാറാൻ ശ്രമിച്ച ആവലാതിക്കാരിയെ രണ്ടാം പ്രതിയുടെ നേർക്ക് തള്ളിയിട്ടു കൊണ്ട് ഇവളെ എന്തു വേണോ ചെയ്‌തോ എന്ന് പറഞ്ഞു കൊണ്ട് മുറിക്ക് പുറത്തേക്ക് തള്ളിയെന്നാണ് റിപ്പോർട്ട്.

രണ്ടാം പ്രതിയും ആവലാതിക്കാരിയെ ബലമായി പിടിച്ചു വലിച്ച് ശരീരത്തോട് ചേർക്കാൻ ശ്രമിച്ചതിൽ പരാതിക്കാരിയുടെ വസ്ത്രങ്ങൾ കീറിയെന്നും റിപ്പോർട്ട് പറയുന്നു. എന്നിട്ടും ബലാത്സംഗ ശ്രമത്തിന് ചുമത്തേണ്ട വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തു. കോടതിയിൽ നിന്ന് ജാമ്യം കിട്ടാനും അല്ലെങ്കിൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ജാമ്യം കിട്ടാനും വേണ്ടിയാണ് ഇതെന്ന സംശയവും ശക്തമാണ്. കലാപ്രേമിയെന്ന പത്രത്തിന്റെ പേരിലാണ് കടവിൽ റഷീദ് തിരുവനന്തപുരത്ത് അറിയപ്പെടുന്നത്. തിരുവനന്തപുരത്തുകാരിയായ 43 വയസ്സുകാരിയാണ് പരാതിക്കാരി.

ജൂലൈ നാലിന് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിൽ അദാനി ഗ്രൂപ്പ് ചെയർമാൻ കിരൺ അദാനി തന്റെ സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന തരത്തിൽ കടവിൽ റഷീദ് പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരത്ത് ഫോട്ടോഗ്രാഫറായി 'പണി തുടങ്ങിയ' വ്യക്തിയാണ് കടവിൽ റഷീദ്.