കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മർദ്ദത്താലാണ് കുട്ടി മൊഴി നൽകിയതെന്നുമാണ് അമ്മയുടെ വാദം. തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. ഈ ജാമ്യ ഹർജിയിലാണ് അനുകൂല വിധി ഉണ്ടാകുന്നത്.വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരി്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ മാനസിക ശാസീരിക ആരോഗ്യനില പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു

അതേ സമയം. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ചില മരുന്നുകൾ നൽകിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും ജാമ്യ ഹർജിയെ എതിർത്തു കൊണ്ട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കേസ് ഡയറിയും ഹാജരാക്കിയിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിമൂന്നുകാരൻ മകനെ അമ്മ പീഡിപ്പിച്ചുവെന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം പുറം ലോകമറിഞ്ഞത്. ഡിസംബർ 28 മുതൽ റിമാൻഡിൽ കഴിയുകയാണ് പ്രതി. എന്നാൽ കേസിൽ അസ്വാഭാവികതകളുണ്ടെന്ന് മറുനാടൻ നടത്തി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയിൽ നിന്ന് അമ്മയ്ക്ക് കിട്ടിയ അതിവേഗ ജാമ്യം.

മറുനാടൻ സംശയങ്ങൾ മുഖവിലയ്ക്ക് എടുത്താണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് അന്വേഷണത്തിന് മാർഗ്ഗ നിർ്‌ദ്ദേശവും പുറപ്പെടുവിച്ചു. ഇതോടെ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ അമ്മയ്ക്ക് അനുകൂലമാകുകയാണ്. പോക്‌സോ കേസിൽ അതിനിർണ്ണായക വഴിത്തിരിവാണ് ഇത്. സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതോടെ അമ്മയുടെ വാക്കുകളിൽ സത്യമുണ്ടെന്ന സൂചനകൾ കൂടി ശക്തമാകുകയാണ്.

കടയ്ക്കാവൂരിൽ 13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകൾ അന്വേഷണത്തിൽ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ കേസ് ഡയറി ഹാജരാക്കി. എന്നാൽ ഹീനമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും പ്രതിഭാഗം വ്യക്തമാക്കി. തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ആരോപിച്ച് അമ്മയും വാദങ്ങളെ പൊളിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 10 ദിവസം ഹോസ്റ്റലിൽ താമസിപ്പിച്ചു വിദഗ്ധ കൗൺസലിങ് നടത്തിയതിനു ശേഷമാണു കുട്ടി പറയുന്നതു ശരിയാണെന്നു കണ്ടെത്തിയതെന്നും തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനു റഫർ ചെയ്തതെന്നും സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടിക്ക് പ്രതി പ്രത്യേക മരുന്നു നൽകിയിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മരുന്നു പിന്നീടു കണ്ടെത്തി. ഡോക്ടർ, സിഡബ്ല്യുസി, മജിസ്‌ട്രേട്ട് എന്നിവർക്കു കുട്ടി നൽകിയ മൊഴിയും മരുന്നു കണ്ടെടുത്തതും കുറ്റകൃത്യം വ്യക്തമായി സൂചിപ്പിക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയിൽ നിന്ന് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

എന്നാൽ മോശം സ്ത്രീയായി ചിത്രീകരിച്ചു ഭർത്താവ് നടത്തുന്ന വിവാഹമോചന നടപടികൾക്ക് തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു പ്രതിഭാഗം വ്യക്തമാക്കി. ഫോൺ പിടിച്ചെടുത്ത ശേഷം ഫോൺ ചെയ്ത ആൾക്കാരെ വിളിച്ചുവരുത്തി അവരിൽനിന്നു വൃത്തികെട്ട മൊഴി രേഖപ്പെടുത്തുകയാണ്. പൊലീസിന്റെ സഹായത്തോടെ മറ്റൊരു ഫോൺ കൊണ്ടുപോയി വയ്ക്കാൻ ശ്രമം നടന്നു. പണമുണ്ടെന്ന കാരണത്താൽ മാതൃത്വത്തിനു വെല്ലുവിളി ഉയർത്താൻ പറ്റുമോയെന്നും അഭിഭാഷകൻ ചോദിച്ചിരുന്നു.

തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി പരിശോധിച്ച ശേഷം പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിക്കളയാനാകില്ലെന്ന് വിലയിരുത്തിയാണ് പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയത്