തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട 'കാക്ക' അനീഷിനെ വെട്ടി കൊന്നത് ഗുണ്ടാ കുടിപ്പക. പ്രതികളെന്ന് കരുതുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംപാറ മലമുകളിലെ കുറ്റിക്കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്.

2015ൽ കൊല്ലപ്പെട്ട മാരായമുട്ടം ജോസെന്ന ഗുണ്ടയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത്. ജോസിനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് അനീഷ്. ജോസ് വധത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. വിയ്യൂർ ജയിലിൽ തടവിലായിരുന്നു. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാൾ.

31ന് രാത്രി 8.30ന് കുളങ്ങരക്കോണം ശിവംവീട്ടിൽ സീരിയൽ കാണുകയായിരുന്ന ബിന്ദുവിന്റെ രണ്ട് പവന്റെ മാല അനീഷ് പിടിച്ചുപറിച്ചിരുന്നു. ഈ പരാതിയിൽ നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മരിച്ചതായി കണ്ടത്. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനീഷ്. ഒരു വർഷം കാപാ നിയമപ്രകാരം തടവിലായിരുന്നു. അറസ്റ്റ്‌ചെയ്തശേഷം വർക്കല ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയവെ ബാത്ത്‌റൂം വെന്റിലേറ്റർ ഇളക്കി രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് പിടികൂടി ജയിലിലടയ്ക്കുകയായിരുന്നു. ജൂലൈ 17നാണ് പുറത്തിറങ്ങിയത്.

മാരായമുട്ടം സതീഷ് വധക്കേസിലെ പ്രതിയായിരുന്നു മരായമുട്ടം ഇടവനിക്കര വടകര ജോസ്. രാത്രി 9ന് മാരായമുട്ടം ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിന് മുന്നിൽ ബൈക്കിലെത്തിയ സംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. ജോസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാരായമുട്ടം പൊലീസ് സ്റ്റേഷന്റെ സമീപത്തായിരുന്നു ആക്രമണം നടന്നത്. ഇതിന് പിന്നിൽ കാക്ക അനീഷും ടീമുമായിരുന്നു.

കാട്ടാക്കട ഡിവൈഎസ്‌പി പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കൊല കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡുമെത്തി തെളിവുകൾ ശേഖരിച്ചു. കുളങ്ങരക്കോണം ആയകോട് വീട്ടിൽ മോഹനൻ, -കുമാരി ദമ്പതികളുടെ മകനാണ് അനീഷ്. വിഷ്ണുജയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

അനീഷിനെ ഞായറാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം ഉൾപ്പെടെ മുപ്പതിലേറെ കേസുകളിൽ പ്രതിയായ അനീഷിന്റെ ഗുണ്ടാ സംഘങ്ങൾക്കിടയിലെ വിളിപ്പേരാണ് 'കാക്ക'. പല തവണ ജയിലിലാവുകയും പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

ബാലരാമപുരത്തിനടുത്ത് മച്ചയിലെന്ന സ്ഥലത്തെ ഹോളോബ്രിക്‌സ് നിർമ്മാണ കേന്ദ്രത്തിലാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. മർദനമേറ്റ പാടുകളുമുണ്ട്. ഓടിച്ചിട്ട് വെട്ടികൊന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മൃതദേഹം കണ്ടതിന്റെ അൻപത് മീറ്റർ പരിസരത്ത് രക്തക്കറകളും കണ്ടെത്തിയിരുന്നു.