കളമശേരി: ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരുക്ക്. കൂടെ താമസിക്കുന്ന കാമുകൻ വന്നു പോകുന്ന കാമുകനെ കണ്ടെത്താൻ നടത്തിയ നീക്കമാണ് അടിപടിയായത്. സിനിമയെ വെല്ലുന്ന സംഘർഷമാണ് സംഭവിച്ചത്.

കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്‌കുമാറിനെ (38) എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മർദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.

ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് താമസിച്ചിരുന്നത്. ഇതിനിടെ ഇവർക്ക് സന്തോഷ്‌കുമാർ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാൾ കണ്ടെത്തുകയായിരുന്നു. ഇത് പിടിക്കുന്നതിനായി സജിമോൻ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു.

ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാർ അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചു. പുറത്തു വന്നതോടെ കമ്പിവടി ഉപയോഗിച്ച് സന്തോഷ്‌കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. അതിഗുരുതര പരിക്കാണ് സന്തോഷ് കുമാറിന് സംഭവിച്ചത്. എന്നാൽ അപകട നില ഇയാൾ തരണം ചെയ്തിട്ടുണ്ട്.