കണ്ണൂർ: കല്ലിങ്കൽ പത്മനാഭൻ തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്നെ തകർക്കാൻ ചില ഛിദ്ര ശക്തികൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ചുമതലപ്പെടുത്തിയ ഔദ്യോഗിക ചുമതലകളിൽ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ചു താൻ തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്നും ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു.

തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കല്ലിങ്കൽ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റ് കല്ലിങ്കലിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപ ക്രമക്കേട് നടന്നുവെന്ന് കെട്ടിച്ചമച്ച പ്രചാരണം നടത്തുകയാണ് ചില മാധ്യമങ്ങൾ.തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിനെയും തന്നെ വ്യക്തിപരമായും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തളിപ്പറമ്പ് അസി. രജിസ്ട്രാറും ഓഡിറ്റ് വിഭാഗവും ബാങ്കിൽ നടത്തിയ പരിശോധയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.

നാല് വർഷം മുമ്പ് കോൺഗ്രസിൽ നിന്നും സസ്‌പെൻഷനിലായ ആളാണ് ഈ പ്രചാരണത്തിന് പിറകിൽ. ജീവനക്കാരിൽ ചിലർ നടത്തിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി തന്നെ കണ്ടെത്തി അവരെ ഡിസ്മിസ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് തനിക്കെതിരെയുള്ള പ്രചാരണം നടത്തുന്നതെന്ന് കല്ലിങ്കൽ പത്മനാഭൻ പറഞ്ഞു.

ഒരു ധനകാര്യ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ആരോപണങ്ങളാണ് നടക്കുന്നത്. ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കും. ബാങ്ക് ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും കല്ലിങ്കൽ പറഞ്ഞു. തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി നടന്നെന്ന പ്രചാരണം തെറ്റാണെന്ന് ബാങ്ക് സെക്രട്ടറി ടി.വി.പുഷ്പകുമാരിയും വ്യക്തമാക്കി.