തിരുവനന്തപുരം: സംഗീതം എന്നെഴുതി സമം ഇട്ടാൽ ഇപ്പുറത്ത് നമ്മൾ യേശുദാസ് എന്നെഴുതി പൂരിപ്പിക്കും. ടി വി ഇല്ലാതിരുന്ന കാലത്ത് റേഡിയോവിലുടെ യേശുദാസിന്റെ ഗാനം കേട്ട് നമ്മൾ അദ്ദേഹത്തെ ഗന്ധർവ്വൻ എന്നു വിളിച്ചു.. യേശുദാസിനെക്കുറിച്ച് മോഹൻലാൽ വാചാലനാകുന്നത് ഇങ്ങനെയാണ്..സിനിമഗാനരംഗത്ത് അറുപത് വർഷം പൂർത്തിയാക്കുന്ന യേശുദാസിന് ആദരമർപ്പിച്ചുള്ള കാൽപ്പാടുകൾ എന്ന വീഡിയോവിലാണ് ഗാനഗന്ധർവ്വനെക്കുറിച്ച് മോഹൻലാൽ വാചാലനാകുന്നത്..തന്റെ സിനിമ യാത്രയെ ആസ്പദമാക്കി യേശുദാസിന്റെ അറുപത് വർഷത്തെ ഓർത്തെടുക്കുന്നതിനൊപ്പം തനിക്ക് വേണ്ടി യേശുദാസ് ആലപിച്ച ഗാനങ്ങൾ കൂടി മൂളിയാണ് മോഹൻലാൽ ആദരത്തെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നത്.

താൻ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനം മുതൽ മഞ്ഞിൽ വിരഞ്ഞ പുക്കൾ, ഒറ്റക്കമ്പി നാദം,ഉണ്ണികളെ ഒരു കഥ പറയാം,രാമകഥാ ഗാനലയം, തുടങ്ങി മോഹൻലാലിന് വേണ്ടി യേശുദാസ് ആലപിച്ച ശ്രദ്ധേയ ഗാനങ്ങളുടെ രണ്ടു വരികൾ പടിക്കൊണ്ടാണ് ഒരോ അനുഭവങ്ങളും ഓർത്തെടുക്കുന്നത്.യേശുദാസിന് ദേശിയ അവാർഡ് ലഭിച്ച രണ്ട് ഗാനങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അഞ്ചോളം പാട്ടുകൾക്ക് സംസ്ഥാനം പുരസ്‌കാരവും ലഭിച്ചു.ഇ അഞ്ചു ചിത്രങ്ങളും നിർമ്മിക്കുവാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറയുന്നു.

മാത്രമല്ല മലയാള സിനിമയില് ദേസട്ടൻ പാടിയ രണ്ട് ഇതരഭാഷ ഗാനങ്ങളിലും അഭിനയിക്കുവാനുള്ള നിയോഗവും തനിക്കുണ്ടായതായി മോഹൻലാൽ പറയുന്നു. ഒന്ന് ഹിസ് ഹൈനസ് അബ്ദുള്ളയിലെ തുബടി മാഷ അള്ള എന്ന ഗാനവും മറ്റൊന്ന് അങ്കിൾ ബണ്ണിലെ ഇംഗ്ലീഷ് ഗാനവും.

ഇതിന് പുറമെ യേശുദാസ് തന്റെ മാനസഗുരുവാണെന്നും മോഹൻലാൽ വെളിപ്പെടുത്തുന്നു. അതിന്റെ കാരണം വിശദീകരിക്കുന്നത് ഇങ്ങനെ.. പാട്ടിൽ അല്ല അദ്ദേഹം എന്റെ മാനസ ഗുരു.. പാട്ടിൽ അദ്ദേഹം എവിടെ നിൽക്കുന്നു.. ഞാൻ എവിടെ കിടക്കുന്നു..യേശുദാസിന്റെ സംഗീതക്കച്ചേരികളുടെ നിരവധി കാസറ്റുകൾ താൻ രഹസ്യമായി കാണാറുണ്ടായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. അദ്ദേഹത്തെപോലെ പാടാനോ അനുകരിക്കാനോ അല്ല. ഒരു കച്ചേരി പാടുമ്പോഴുള്ള അംഗചലനങ്ങൾ, സ്വരസ്ഥാനങ്ങളിലെ ഉച്ചാരണരീതികൾ , മുഖഭാവങ്ങൾ എല്ലാം കണ്ടു പഠിച്ചു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കച്ചേരി രംഗങ്ങളിൽ അതെനിക്ക് പ്രയോജനപ്പെട്ടു.

ഇ രംഗങ്ങളിലെ അഭിനയമൊക്കെ നന്നായെന്ന് ആളുകൾ പറയുന്നുവെങ്കിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.തിരനോട്ടം മുതൽ വില്ലൻ വരെയുള്ള തന്റെ ചിത്രങ്ങളിലെ പ്രിയപ്പെട്ട ഗാനങ്ങളാണ് മോഹൻലാൽ കാൽപാടുകൾ എന്ന് പേരിട്ട വീഡിയോയിലൂടെ പ്രിയഗായകന് സമർപ്പിച്ചിരിക്കുന്നത്.

രാത്രിയോടെ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി പേർ കാഴ്‌ച്ചക്കാരായെത്തി.വിവരണത്തിനപ്പുറം പാട്ടുകൾ പാടി അവതരിപ്പിച്ചത് കാൽപ്പാടുകളെ കുടുതൽ ഹൃദ്യമാക്കി എന്നു തന്നെയാണ് ഏവരും അഭിപ്രായപ്പെടുന്നു. ദാസേട്ടന്റെ പാട്ടുകൾക്കായി ഞാൻ ഇനിയും കാത്ത് നിൽക്കു്ന്നുവെന്ന് പറഞ്ഞാണ് വീഡിയോ മോഹൻലാൽ അവസാനിപ്പിക്കുന്നത്.