കോയമ്പത്തൂർ: കേരളത്തിലെ ഇടത് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്‌ത്തി മാത്രം സംസാരിച്ചിരുന്ന മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ ഇപ്പോൾ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. സിപിഎമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയുമാണ് താരത്തിന്റെ രൂക്ഷ വിമർശനം.

നിരവധി തവണ ഇടത് പാർട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമൽ ഹാസൻ പറഞ്ഞു. ഡി.എം.കെയിൽ നിന്നും 25 കോടി വാങ്ങിയാണ് സിപിഐ.എം മുന്നണിയിൽ ചേർന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. സ്റ്റാലിൻ വിശ്വസിക്കാൻ കഴിയാത്തയാളാണെന്നും കമൽ ഹാസൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

നേരത്തേ കേരള സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമൽ ഹാസൻ പലകുറി രംഗത്ത് വന്നിരുന്നു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമൽ ഹാസൻ ജനവിധി തേടുന്നത്. മഹിളാ മോർച്ച ദേശീയ പ്രസിഡൻറ് വനതി ശ്രീനിവാസനും കോൺഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമൽ ഹാസന്റെ എതിരാളികൾ.