കൊച്ചി: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യം തുറന്നു പറഞ്ഞു ഹൈക്കോടതി മുൻ ജസ്റ്റിസ് കമാൽ പാഷ. യുഡിഎഫിനോടാണ് താൽപ്പര്യമെന്നും കമാൽ പാഷ വ്യക്തമാക്കി. യു.ഡി.എഫ് ക്ഷണിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കുറിച്ച് ചിന്തിക്കും. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും കമാൽ പാഷ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിജെപിയോട് താൽപര്യമില്ല. അവരോട് ഭരണരീതിയോടും താൽപര്യമില്ല. പല കാര്യങ്ങളും തുറന്നുപറയുന്നതു കൊണ്ട് എൽ.ഡി.എഫിന് തന്നോട് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെത്തിയാൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും. എറണാകുളത്ത് മത്സരിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. എംഎ‍ൽഎ ആയാൽ ശമ്പളം വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് വി ഫോർ കേരള പ്രവർത്തകർ തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി കമാൽ പാഷ രംഗത്തെത്തിയത് ചർച്ചയായിരുന്നു. ''ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി നിൽക്കുകയാണ്. പണികഴിഞ്ഞാൽ അതു തുറന്നു കൊടുത്തേക്കെന്ന് സർക്കാർ പറഞ്ഞാൽ തീരുന്നിടത്താണിത്.

മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,'' കമാൽ പാഷ പറഞ്ഞു. വൈറ്റിലയിലേയും കുണ്ടന്നൂരിലെയും ജനങ്ങൾ പാലം തുറന്നു കൊടുക്കാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. നിർമ്മാണം പൂർത്തിയായിട്ടും പാലം തുറന്നു നൽകിയിട്ടില്ല. സർക്കാർ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ.

അവരുടെ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും കമാൽ പാഷ പറഞ്ഞു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോർക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതിൽ കയറാൻ ജനങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.