മുംബൈ: സിഖ് വിഭാഗത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് നടി കങ്കണ റണൗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി. 2014 ലെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രമാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയിൽ ഒരു ഗ്ലാസ് ഡ്രിങ്ക്‌സും പിടിച്ച് നിൽക്കുന്ന ചിത്രമാണിത്.'മറ്റൊരു ദിവസം, മറ്റൊരു എഫ്‌ഐആർ, ഒരുപക്ഷെ അവർ എന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ വീട്ടിലെ എന്റെ മൂഡ്', എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നടി എഴുതിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയതിനാനാണ് കങ്കണയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കർഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിനാണ് മുംബൈ സബർബൻഘർ പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐപിസി 295 എ പ്രകാരമാണ് കങ്കണയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

അതേസമയം സിഖുകാർക്കെതിരായ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിളിച്ചു വരുത്താൻ ഡൽഹി നിയമസഭ സമിതി. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിയാവും കങ്കണയെ വിളിച്ചു വരുത്തുക. ഡിസംബർ ആറിന് ഇവരോട് ഹാജരാവാൻ ആവശ്യപ്പെടുമെന്നാണ് സൂചന.

സിഖ് ഗുരുദ്വാര കമ്മിറ്റി വേണ്ടി അമർജിത് സിങ് സിദ്ദു എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.കർഷക സമരം പിൻവലിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. 'ഖലിസ്ഥാനി ഭീകരർ ഇപ്പോൾ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാൽ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മൾ മറക്കാൻ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവൻ തന്നെ അതിന് വിലയായി നൽകേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാൻ അവർഅനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാൽ അവർ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവർക്ക് വേണ്ടത്' എന്നായിരുന്നു കങ്കണയുടെ പരാമർശം.