മുംബൈ: ബോളിവുഡിലെ വിവാദ നായികയാണ് ഇന്ന് കങ്കണ റണാവത്ത്. ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കങ്കണ രാഷ്ട്രീയമായി ബിജെപിക്ക് ഒപ്പമാണ്. ഇതിനൊപ്പം തന്നെ ബോളിവുഡിലെ പല മോശം പ്രവണതയെ കുറിച്ചും തുറന്നടിച്ചു കൊണ്ടും അവർ വിവാദത്തിൽ ചാടിയിരുന്നു. ഇങ്ങനെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരം പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ബോളിവുഡിൽ അഭിനയം തുടങ്ങാൻ പോയ വേളയിൽ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ചാണ് കങ്കണ തുറന്നു പറച്ചിൽ നടത്തിയത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കു മരുന്നു ബന്ധവും ചർച്ചയാകുന്ന ഘട്ടത്തിലാണ് ഇവരുടെ വെളിപ്പെടുത്തൽ. ബോളിവുഡിലെ ഒരു സ്വഭാവ നടനെ ലക്ഷ്യം വെച്ചുകൊണ്ടാണ് കങ്കണ തുറന്നു പറച്ചിൽ നടത്തിയ്. ഇപ്പോൾ സിനിമയിലേക്ക് വരുന്നതിന് മുൻപ് തന്റെ സംരക്ഷകനായി സ്വയം അവരോധിച്ച ഒരു വ്യക്തിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. സ്വഭാവനടൻ എന്നാണ് കങ്കണ അയാളെ വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.

സിനിമയിലേക്ക് കടക്കാനുള്ള കങ്കണയുടെ ശ്രമങ്ങൾക്കിടയിലാണ് ഇയാൾ താരത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. 16ാം വയസിലാണ് മണാലി വിട്ട് താൻ മുംബൈയിലേക്ക് എത്തുന്നതെന്നാണ് അവർ പറയുന്നത്. ഹോസ്റ്റലിലായിരുന്നു ആദ്യനാളുകളിലെ താമസം അതിന് ശേഷം നഗരത്തിലെ ഒരു ആന്റിയുടെ വീട്ടിലാണ്. ഈ സമയത്താണ് സ്വഭാവനടൻ കങ്കണയുടെ ജീവിതത്തിലേത്ത് വരുന്നത്. സിനിമയിൽ കയറാൻ സഹായിക്കാം എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. കങ്കണ താമസിക്കുന്ന വീട്ടിലെ ആന്റിയുമായി അടുത്ത ഇയാൾ താരത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായി കൂടെ താമസിക്കാൻ തുടങ്ങി. എന്നാൽ കാര്യങ്ങൾ വളരെ വേഗമാണ് മാറിയത്. ആന്റിയുമായി തല്ലുപിടിച്ച ഇയാൾ അവരോട് പോകാൻ പറഞ്ഞു. എന്റെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. താൻ എന്ത് ചെയ്താലും ഇയാളുടെ ജീവനക്കാർ അയാളെ അറിയിക്കുമായിരുന്നു. വീട്ടുതടങ്കലിലായതുപോലെയാണ് തനിക്കുതോന്നിയത് എന്നാണ് താരം പറഞ്ഞത്.

അയാൾ എന്നെ പാർട്ടിക്കു കൊണ്ടുപോവുമായിരുന്നു. ഒരു ലഹരിയിൽ ഞങ്ങൾ തമ്മിൽ അടുത്തു. എന്നാൽ ഞാൻ അറിഞ്ഞുകൊണ്ടുചെയ്യുന്നതല്ല ഇതെന്ന് പിന്നീടാണ് മനസിലായത്. എനിക്കു തരുന്ന ഡ്രിങ്ക്സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാൾ എന്റെ ഭർത്താവായി പെരുമാറാൻ തുടങ്ങി. നിങ്ങൾ എന്റെ കാമുകൻ അല്ലെന്ന് പറഞ്ഞപ്പോൾ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു.- കങ്കണ പറഞ്ഞു.

അതിനിടെ ഇയാൾ ദുബായിൽ നിന്ന് വന്ന ചിലരുമായുള്ള മീറ്റിങ്ങിന് കൊണ്ടുപോയി. പ്രായമായ ആളുകൾക്കിടയിൽ തന്നെ ഇരുത്തിയശേഷം അയാൾ പോയി. അവർ എന്റെ നമ്പർ വാങ്ങിയപ്പോൾ തന്നെ ദുബായിലേക്ക് കടത്താൻ പോവുകയാണോ എന്ന് ഭയന്നെന്നും താരം കൂട്ടിച്ചേർത്തു. അതിന് ശേഷം സിനിമയിൽ തനിക്ക് ബ്രേക്ക് വന്നപ്പോൾ അയാൾ അസ്വസ്ഥനാവുകയും തന്നെ മയക്കുമരുന്ന് കുത്തിവെച്ച് ഉറക്കിക്കെടുത്തിയെന്നുമാണ് താരം പറയുന്നത്. 2006 ൽ ഗാങ്സ്റ്റർ സിനിമയിൽ അവസരം ലഭിച്ചതിന് ശേഷമായിരുന്നു അത്. തനിക്ക് അവസരം ലഭിച്ചതറിഞ്ഞ് അയാൾ ബഹളം വെച്ചു. ഇത്ര പെട്ടെന്ന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അയാൾ മദ്യ ലഹരിയിൽ പറഞ്ഞത്. അതിന് ശേഷമാണ് മയക്കുമരുന്ന് കുത്തിവെച്ച് എന്ന മയക്കിക്കിടത്തിയത്. ഇതോടെ എനിക്ക് ഷൂട്ടിന് പോവാൻ സാധിക്കാതെയായി. തുടർന്ന് സംവിധായകൻ അനുരാഗ് ബസുവിനോട് സംസാരിച്ചു. അയാളുടെ ഉപദ്രവത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ നിരവധി രാത്രികൾ അനുരാഗിന്റെ ഓഫിസിൽ കഴിയാൻ എന്നെ അനുവദിച്ചു.- കങ്കണ പറഞ്ഞു.