കോട്ടയം: കാഞ്ഞിരപ്പിള്ളിയിൽ വീട്ടിലെ വെള്ളം നിറച്ച കന്നാസിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവം ദുരൂഹതകളിലേക്ക്. കുട്ടി മരിച്ചത് വെള്ളം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്. അതായത് വെള്ളത്തിൽ മുങ്ങിയതു കൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകുന്നത്. അമ്മയുടെ വെളിപ്പെടുത്തലിന് എതിരാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ നവജാത ശിശുവിനെ കൊന്നതാണെന്ന സംശയവും ബലപ്പെടുകയാണ്.

വീട്ടിൽ പ്രസവം... പരിചരിച്ചത് ഭർത്താവ്, ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ല. രാവിലെ കുഞ്ഞ് ശ്വാസം എടുക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അനക്കമില്ലതായതായും തോന്നി. കുഞ്ഞിനെ എടുത്ത് വെള്ളത്തിലിടാൻ മൂത്തകുട്ടിയോട് പറഞ്ഞു. ജീവനുണ്ടെങ്കിൽ പിടയ്ക്കുമല്ലോ എന്നുകരുതി...-ഇതായിരുന്നു അമ്മയുടെ മൊഴി. നാല് ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിന്റെ മരണം സംബന്ധിച്ച് ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ സംശയ നിഴലിലാകുകയാണ്.

ബുധനാഴ്ച രാവിലെ 11.30 തോടെ പ്രദേശത്തെ ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി നിഷയുടെ വീട്ടിൽ നടത്തിയതിരച്ചിലിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. വീട്ടിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നുള്ള സംശയത്തിലാണ് വീട് പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.വീട്ടുപയോഗത്തിനായി വെള്ളം നിറച്ചുവച്ചിരുന്ന കന്നാസിലാണ് കുഞ്ഞിന്റെ മൃതദ്ദേഹം കാണപ്പെട്ടത്.

ഈ മാസം 5-ന് രാത്രി വീട്ടിലായിരുന്നു നിഷ പ്രസവിച്ചത്.ഭർത്താവ് സുരേഷ് ആവശ്യമായ സഹായങ്ങളുമൊരുക്കി.തുടർചികത്സയ്ക്കായി ആശുപത്രിയിൽ പോകാനും നിഷ തയ്യാറായില്ല. കൂട്ടിയുടെ മൃതദ്ദേഹം കണ്ടെടുക്കുമ്പോൾ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റർ ആയ സുരേഷ് രാവിലെ ജോലിക്ക് പോയിരുന്നു.സുരേഷ് -നിഷ ദമ്പതികൾക്ക് മരണമടഞ്ഞ കുട്ടിയെ കൂടാതെ 3 പെൺകുട്ടികളും 2 ആൺകുട്ടികളുമുൾപ്പെടെ 5 മക്കളുണ്ട്. മൂത്തകുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് ഒന്നര വയസ്സുമാണ് പ്രായം.

ആറാമത് ഒരു കുട്ടിയും കൂടി ജനച്ചത് നാണക്കേടായി തോന്നിയെന്നും അതിനാലാണ് ആശുപത്രിയിൽ എത്തി ചികിത്സ തേടാതിരുന്നതെന്ന് നിഷ പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ കരച്ചിൽകേട്ട് എത്തിയ അയൽവാസിയെ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നും പറഞ്ഞ് നിഷ തരിച്ചയച്ചു. സംശയം തോന്നിയ ഇവരാണ് ആശാവർക്കറെ വിവരമറിയിത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പൊലീസ് നിരീക്ഷണത്തിൽ കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടത്. നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് പണിക്കു പോയിരുന്നു. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അയൽവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവർ ഗർഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയൽവാസികളിൽ നിന്ന് മറച്ച് വെച്ചിരുന്നു. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവർഷം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു.

നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാർഡംഗം പറഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽനിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകിയിരുവെന്ന് അദ്ധ്യാപകർ പറയുന്നു. നിഷ ഗർഭിണിയായിരുന്ന വിവരം അയൽവാസികളിൽനിന്നും സ്‌കൂളിലെ അദ്ധ്യാപകരോടും മറച്ചുവെച്ചിരുന്നു.

വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോൾ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചിൽ കേട്ട് സംശയം തോന്നിയ ഇവർ അയൽവാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാർഡിലെ ആശാവർക്കർ ശാലിനിയെ സംഭവം അറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തുന്നത്.