കുമളി: ഇടുക്കി കുമളിയിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തർക്കത്തിൽ പരിഹാരം തേടി തമിഴ്‌നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക്.

ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിനു പിന്നാലെ കണ്ണകി ക്ഷേത്ര വിഷയവും കേരള-തമിഴ്‌നാട് തർക്കവുമായി ബന്ധപ്പെട്ട് കോടതി കയറുകയാണ്.

അടുത്തിടെ കണ്ണകി ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല തങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് കേരളത്തിലെ ശ്രീ മംഗളാദേവി ക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റും സുപ്രീം കോടതിയെ സമീപിക്കുന്നത്.

കേരള -തമിഴ്‌നാട് അതിർത്തിയിൽ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിലാണ് കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1980-കളിൽ തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചതോടെ ക്ഷേത്രത്തിന്റെ പേരിൽ ഉടമസ്ഥാവകാശ തർക്കം ഉടലെടുത്തു.

വിഷയം കോടതി കയറിയതോടെ എല്ലാവർഷവും ചൈത്രമാസത്തിലെ പൗർണമി നാളിൽ മംഗളാദേവി ക്ഷേത്രത്തിൽ നടത്തിയിരുന്ന ചിത്രാപൗർണമി ഉത്സവം തമിഴ്‌നാടും കേരളവും സംയുക്തമായാണ് നടത്തി വന്നിരുന്നത്.

ഇതിനിടയിലാണ് കണ്ണകി ക്ഷേത്രത്തിന്റെ പേരിൽ വീണ്ടും വിവാദങ്ങൾ ആരംഭിക്കുന്നത്. ചേരൻ ചെങ്കുട്ടുവന്റെ കാലത്ത് നിർമ്മിച്ചിട്ടുള്ളതിനാൽ ചരിത്രപരമായി ചേരമർ സമൂഹത്തിന്റെ കുലദൈവ പ്രതിഷ്ഠയാണ് മംഗളാ ദേവിയിലെ കണ്ണകി ക്ഷേത്രം.