കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കുടുംബ കലഹത്തെ തുടർന്നാണ് കൊലപാതകം നടന്നത്.

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ രാജേഷിന്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.

മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവർക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്. സംഭവത്തിന് മുമ്പ് ഭർത്താവുമായി വാഹിദ കലഹത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷം ഇയാൾ പുറത്തുപോയി. തിരികെ വന്നപ്പോൾ വാഹിദ വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിളിച്ചു കൂട്ടി വാതിൽ തുറന്നപ്പോഴാണ് മകളെ അഭോധാവസ്ഥയിൽ കാണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അയൽവാസികളുമായി അടുത്ത ബന്ധമൊന്നും ഈ കുടുംബം പുലർത്തിയിരുന്നില്ല. അതുകൊണ്ട് പൊലീസ് വിശദമായ അന്വേഷണം തന്നെ കേസിൽ നടത്തുന്നുണ്ട്.