തിരുവനന്തപുരം: 2014-ൽ കാരാളി അനൂപ് എന്ന ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇന്നലെ ചാക്കയിൽ വാഹനാപടത്തിൽ കൊല്ലപ്പെട്ട സുമേഷ്. മദ്യലഹരിയിൽ ബാറിൽ തർക്കമുണ്ടാക്കി ഇറങ്ങിയ സുമേഷ് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ അതിവേഗതയിൽ എത്തിയ കാർ ഇടിച്ചിടുകയായിരുന്നു. ഇതോടെ ഇതുകൊലപാതകമാണെന്ന് വ്യക്തമാക്കുകയാണ്. നേരത്തെ കാരാളി അനൂപിനെ കൊലപ്പെടുത്തിയതും മദ്യലഹരിയിൽ ആയിരുന്നു. അന്ന് പത്തംഗ സംഘമാണ് അനൂപിനെ കൊലപ്പെടുത്തിയത്. ഈ സംഘത്തിൽ പെട്ട ആനയറ വിപിൻ 2019ൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം വാഹനപകടത്തിലേക്ക് നയിച്ചോ എന്നത് വഞ്ചിയൂർ പൊലീസ് അന്വേഷിച്ചു വരികയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ചാക്കയ്ക്ക് സമീപം സർവീസ് റോഡിൽ കാറിടിച്ച് സുമേഷ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാറും കാറിലുണ്ടായ മൂന്നു പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മൂന്നു പേരും കാട്ടാക്കട സ്വദേശികളാണ്. സംഭവത്തിന് മുമ്പ് സുമേഷ് ബാറിൽ നിന്ന് മദ്യപിച്ചിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേരുമായി ബാറിൽവെച്ച് വാക്കുതർക്കവുമുണ്ടായിരുന്നു. അതുകഴിഞ്ഞ് സുമേഷ് തിരിച്ചുപോകുന്ന വഴിയാണ് കാറ് പിന്നാലെവന്ന് ഇടിച്ചുവീഴ്‌ത്തിയതെന്ന് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നു. സുമേഷ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴിത്തി കാർ അതിവേഗം ഓടിച്ചുപോകുന്നത് സിസിടിവി വീഡിയോയിൽ വ്യക്തമായി കാണാം.

2014 ജൂലായിലാണ് കാരാളി അനൂപിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയായിരുന്ന വിപിനെ ചാക്കയിലെ ഗുണ്ടാസംഘം വെട്ടിക്കൊന്നിരുന്നു. പത്തോളം കേസിലെ പ്രതിയായിരുന്നു വിപിനും. കൊച്ചുകുട്ടൻ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അതേ സംഘത്തിൽ പെട്ടയാളാണ് സുമേഷും. അതുകൊണ്ട് കൂടിയാണ് ഗൂണ്ടാ സംഘത്തിന്റെ കുടിപ്പക സംശയത്തിലേക്കും സംശയം നീളുന്നത്.

താഴശ്ശേരി വയലിൽ വീട്ടിൽ കൊച്ചുകുട്ടൻ എന്ന വിപിൻ ആനയറയിൽ ഭീതി പടർത്തിയിരുന്ന ക്രിമിനലാണ്. അനൂപിന്റെ തലയിൽ കരിങ്കൽകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. പേട്ട, ചാക്ക, കാരാളി, താഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ കൊലപാതകം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട വിപിൻ. അനൂപ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ പൊലീസ് കരുതൽതടങ്കലിലും പാർപ്പിച്ചിട്ടുണ്ട്.

ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ചാക്ക കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളായിരുന്നു. 2019ൽ ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ശേഷമാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്കാണ് സംഭവം. ചാക്ക സ്വദേശിയായ മുരുകനും വിപിനും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കാരാളി അനൂപ്വധക്കേസിലെ നാല് പ്രതികൾക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം കിട്ടിയത് ഏറെ വിവാദമായിരുന്നു. അനൂപ് കൊലക്കേസിൽ വിചാരണ നേരിടാനിരിക്കേയണ് സുമേഷും കൊല്ലപ്പെടുന്നത്. സുമേഷിനെ കൊലപ്പെടുത്തിയവർക്ക് അനൂപുമായി ബന്ധപ്പമുണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്.