കോഴിക്കോട്: കൊടുവള്ളിയിൽ വിജയിക്കുന്നത് 'സ്വർണ്ണരാഷ്ട്രീയം' തന്നെയാണ്. ഇടതുമുന്നണി സീറ്റ് നിഷേധിച്ചിട്ടും സ്വതന്ത്രനായി മൽസരിച്ച് ജയിച്ച കാരാട്ട് ഫൈസലിന്റെ വിജയം സൂചിപ്പിക്കുന്നത് അതുതെന്നയാണ്. ഫൈസലിനെ ഇഡി ചോദ്യം ചെയ്തതോടെ അദ്ദേഹത്തെ മാറ്റിവെറുതെ ഒരു ഡമ്മി സ്ഥാനാർത്ഥിയെ നിർത്തകയും എന്നിട്ട് സ്വതന്ത്രനായി മൽസരിച്ച ഫൈസലിന് മുഴുവൻ വോട്ടുകളും മറിച്ചുകൊടുക്കുകയുമാണ് ഇവിടെ സിപിഎം അടക്കം അനുവർത്തിച്ച തന്ത്രം. സംസ്ഥാനത്തെ ഏതെങ്കിലും ഒരു സീറ്റിൽ ഇടതുസ്ഥാനാർത്ഥി ഒറ്റവോട്ടും കിട്ടാത്തതും ചരിത്രത്തിൽ ഇത് ആദ്യമായിരിക്കണം.

്ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ഐഎൻഎല്ലിന്റെ സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്. കാരാട്ട് ഫൈസൽ 568വോട്ട് നേടി. 72 വോട്ടാണ് ഭൂരിപക്ഷം. അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെങ്കിലും ഒ.പി.റഷീദിന്റെ പ്രചാരണ പ്രവർത്തനങ്ങൾ കാര്യമായി ഇല്ലാതിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.കെ.എ. കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകൾ. എൻഡിഎ സ്ഥാനാർത്ഥി പി.ടി. സദാശിവന് 50 വോട്ടുകൾ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി കെ. ഫൈസലിന് ഏഴു വോട്ടുകൾ ലഭിച്ചു.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം ആദ്യം തീരുമാനിച്ചിരുന്നു. എൽ. ഡി. എഫ്. സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎൻഎൽ നേതാവ് അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായത്. കഴിഞ്ഞ തവണ പറമ്പത്തുകാവിൽനിന്ന് കാരാട്ട് ഫൈസൽ എൽഡിഎഫ് സീറ്റിൽ വിജയിച്ചിരുന്നു.ഐ.എൻ.എൽ സ്ഥാനാർത്ഥി എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർത്ഥിയാണെന്നും എൽഡിഎഫ് കാരാട്ട് ഫൈസലിനെ വിജയിപ്പിക്കുമെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ഫലം ഇതിനെ സാധൂകരിക്കുന്നതാണ്.

എന്നാൽ കൊടുവള്ളി നഗസരസഭയിൽ വൻ ഭൂരിപക്ഷത്തിന് ലീഗ് ഭരണം നില നിർത്തുകയാണ് ഉണ്ടായത്. പക്ഷേ ഇവിടയെും പിടിഎ റഹീമും കാരാട്ട് റസാഖും പ്രചാരണത്തിൽ സജീവമായിരുന്നില്ല. സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഈ എം എൽഎമാരെ അനുനയിപ്പിച്ചിരുന്നെങ്കിൽ കൊടുവള്ളി എൽഡിഎഫിന് മുന്നേറ്റം ഉണ്ടാകുമായിരുന്നു എന്നാണ് പറയുന്നത്.

അതേസമയം ഇവിടെ സിപിഎം കളിച്ച നാടകവും വരും ദിവസങ്ങളിൽ കടുത്ത വിമർശനത്തിന് ഇടയാക്കാൻ സാധ്യതുണ്ട്. സ്വർണ്ണക്കടത്തിൽ ആരോപിതരെ മാറ്റി നിർത്തി എന്ന് പുറമെ പ്രതിഛായ സൃഷ്ടിച്ച് പാർട്ടി കേഡർമാരുടെ അടക്കം മുഴുവൻ വോട്ടുകളും കാരാട്ട് ഫൈസലിന് മറിച്ചു കൊടുക്കുന്ന തരം താഴ്ന്ന രാഷ്ട്രീയമാണ് സിപിഎം ഇവിടെ കളിച്ചത്. വരും ദിനങ്ങളിൽ ഇതും പാർട്ടയിൽ വലിയ പ്രശനമാവാൻ സാധ്യതയുണ്ട്.