പത്തനംതിട്ട: ശബരിമല പരമ്പരാഗത കരിമല പാത തീർത്ഥാടകർക്കായി തുറന്നു. നിയന്ത്രണങ്ങളോടെ ആണ് പാതയിലൂടെ യാത്രയ്ക്കുള്ള അനുമതി. ഈ മാസം പന്ത്രണ്ട് വരെ തീർത്ഥാടകർക്ക് പാത വഴി സന്നിധാനത്തേക്ക് പോകാം.

35 കിലോമീറ്റർ ദൈർഘ്യമേറിയ കാൽനടയാത്രയാണ് കരിമല പാതയിലൂടെ ഉള്ളത്. മഹിഷിനിഗ്രഹം കഴിഞ്ഞ് കരിമല പാത വഴി പതിനെട്ട് കിലോമീറ്റർ കൊടും വനത്തിലൂടെ അയ്യപ്പനും വാവരും സന്നിധാനത്ത് എത്തിയെന്നാണ് വിശ്വാസം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഏരുമേലിയിൽ പേട്ടതുള്ളുന്ന തീർത്ഥാടകരിൽ നല്ലൊരുശതമാനവും പരമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്തുന്നത്. ഇതരസംസ്ഥാന ങ്ങളിൽ നിന്നുള്ളവരാണ് അധികവും ഈ വഴിയിലേക്ക് എത്തുന്നത്.

എരുമേലി കൊച്ചമ്പലത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പാത തീർത്ഥാടകർക്കായി തുറന്ന് കൊടുത്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷമായി തീർത്ഥാടകരെ പരമ്പരാഗത പാതയിലൂടെ കടത്തി വിട്ടിരുന്നില്ല. വനസംരക്ഷണ സമിതി പ്രവർത്തകരാണ് പാത തെളിച്ചത്. ഒരാഴ്ച കൊണ്ട് ജോലികൾ പൂർത്തിയാക്കി. കരിമല, കല്ലിടാംകുന്ന്, ചെറിയാനവട്ടം, മുക്കുഴി എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് തങ്ങാനും വിരിവക്കാനും സൗകര്യം ഒരുക്കിയിടുണ്ട്. വിരിവെക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിചരണ കേന്ദ്രങ്ങളും ഉണ്ട്.