കോഴിക്കോട്: കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരേ സ്വർണക്കടത്ത് സംഘം നടത്തിയ വധശ്രമക്കേസിൽ വിമാനത്താവളത്തിലെ രണ്ടു ജീവനക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വർണം പുറത്തെത്തിക്കാൻ സഹായിച്ചെന്ന് സംശയിക്കുന്ന രണ്ട് താൽക്കാലിക ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. സ്വർണം കടത്തിയ വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കരിപ്പൂരിൽ നിന്ന് സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ ഡിആർഐ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. വാഹനം നിർത്തിയ ശേഷം ഡിആർഐ ഉദ്യോഗസ്ഥരാണെന്നറിയിച്ചതോടെ ഇവരെ വാഹനം ഇടിച്ചിടുകയായിരുന്നു. ശേഷം ഇടിച്ചിട്ട് വാഹനം ഓടിക്കുകയായിരുന്നു. അതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. ഡിആർഐ ഉദ്യോഗസ്ഥർ ബൈക്കിലാണ് പരിശോധനയ്ക്കായി എത്തിയത്.

അതിനിടെ, കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരേ സ്വർണക്കടത്ത് സംഘം നടത്തിയ വധശ്രമക്കേസിൽ, രക്ഷപ്പെട്ട ഒരു പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരെ ഇടിപ്പിച്ച കാർ ഓടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് കിട്ടിയത്. ഇയാൾ പരിസരത്തെ ഒരു വീട്ടിൽ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്. അപകട സ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വർണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊർങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുള്ള കാറിലാണ് സ്വർണം കടത്തിയത്.

ഡി.ആർ.ഐ ഉദ്യോഗസ്ഥനായ ആൽബർട്ട് ജോർജിനെയും ഡ്രൈവർ നജീബിനെയും കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ നിന്ന് ഓടിപ്പോയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കൂടുതൽ പേരുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. വാഹനം ഓടിച്ച അരീക്കോട് സ്വദേശി ഫസലിനായി അന്വേഷണം ആരംഭിച്ചു.

കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്ന് സ്വർണവുമായി വന്ന കാറിനെ പിന്തുടർന്ന ഡി.ആർ.ഐ ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ടു ബൈക്കുകളിൽ ഒന്നാണ് ഇടിച്ചു തെറിപ്പിച്ചത്. 25 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നു. കൊടുവള്ളി സ്വദേശി നിസാറാണ് അറസ്റ്റിലായത്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.