പാലക്കാട്: പട്ടാമ്പി കറുകപുത്തൂരിൽ നടന്നത് സൂര്യനെല്ലിയെ വെല്ലുന്ന പീഡന പരമ്പര. പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്നാണ് സൂചന. ഈ സംഘം കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ കെണിയിൽ വീഴ്‌ത്തിയതായും സൂചനയുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വരികയാണ്. പെൺ കുട്ടികളെ കൊണ്ട് ബിയർ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ലോഡ്ജുകളിൽ റൂമെടുത്ത് അവിടെ വച്ചാണ് പെൺകുട്ടികൾക്ക് ലഹരി ഉപയോഗത്തിൽ പരിശീലനം നടത്തുന്നത്.

പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. വീട്ടിനുള്ളിൽ കാമറ വെച്ചിട്ടുണ്ടെന്നും നഗ്‌ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. തുടർന്ന് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കും. വഴങ്ങാത്തവരെ മാനസികമായി തകർക്കും. പിന്നീട് ലഹരിക്ക് അടിമകളാക്കും. ഇതോടെ ഈ സംഘം പറയുന്നത് എന്തും ചെയ്യുന്നവരായി പെൺകുട്ടികൾ മാറും.

കൈയിൽ ബ്ലയിഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും അതുവഴി ലഹരി ശരീരത്തിലേക്ക് കയറ്റുകയും ചെയ്യും. കൂട്ടുകാരായ 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ ഈ സംഘത്തിന് ഇരായണെന്നും പരാതി നൽകിയ പെൺകുട്ടി വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിന് അടിമയായ പെൺകുട്ടികളെ പിന്നീട് ലൈംഗികമായി പീഡിപ്പിക്കും. .

ഒരു പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വയസ് മുതൽ കുട്ടിയെ ഇവർ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു. പ്രദേശത്തെ 25കാരൻ സ്വകാര്യ കമ്പ്യൂട്ടർ സെന്ററിൽ വെച്ച് പെൺകുട്ടിയോട് പ്രണയം നടിക്കുകയും പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. കഞ്ചാവ്, കൊക്കൈൻ തുടങ്ങിയ മാരക ലഹരികൾ പെൺകുട്ടിക്ക് നൽകി. അതിന് ശേഷമായിരുന്നു പീഡനം.

നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്തു. ജൂൺ 10ന് പെൺകുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാർ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാർ അറിയുന്നത്. പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വീട്ടിൽനിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്റെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

ജൂൺ എട്ടിന് യുവാവിനൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു. യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തിൽ മയക്കുമരുന്ന് നൽകി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നൽകിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു. പത്തോളം പേർ ഈ ലോഡ്ജ് മുറിയിൽ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെൺകുട്ടിയുടെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ട്. നിലവിൽ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി പ്ലസ് വണിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി പീഡനത്തിനിരയായത്.

ഉപദ്രവത്തെ തുടർന്ന് പെൺകുട്ടി പ്ലസ്ടു പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിനുശേഷം മറ്റുചില യുവാക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ കാമുകൻ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. വമ്പൻ റാക്കറ്റിനെ പൊളിക്കാനാണ് പൊലീസ് നീക്കം.