ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ 22കാരനെ വെട്ടിക്കൊന്നു. യുവാവിന്റെ കാമുകിയു‌ടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിൽ. ബാർബറായ ഹരിഹരനാണ് കൊല്ലപ്പെട്ടത്. വ്യത്യസ്ത സമുദായത്തിൽ പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് ഹരിഹരന്റെ കാമുകിയുടെ നാല് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അമ്മാവനും അഞ്ചു ബന്ധുക്കളും ചേർന്നാണ് യുവാവിനെ കുത്തി കൊലപ്പെടുത്തിയത്.

കരൂർ കല്യാണ പശുപതീശ്വരർ ക്ഷേത്രത്തിന് മുന്നിൽ വച്ച് കഴിഞ്ഞദിവസമായിരുന്നു സംഭവം. കരൂരിൽ ബാർബറായ ഹരിഹരനും ഒരേ പ്രദേശത്ത് തന്നെ താമസിക്കുന്ന യുവതിയുമായി കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സ്ഥിരമായി കാണുമായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ്. രണ്ടാഴ്ചയായി 22കാരനുമായി യുവതി സംസാരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ഇതിൽ അസ്വസ്ഥനായിരുന്ന യുവാവ് തുടർച്ചയായി കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബന്ധം പുനരാരംഭിക്കാൻ തുടർച്ചയായി നിർബന്ധിച്ച യുവാവിനോട് യുവതിയും ബന്ധുക്കളും കല്യാണ പശുപതീശ്വരർ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ തീർക്കാൻ എന്ന് പറഞ്ഞ് കൊണ്ടാണ് വിളിച്ചുവരുത്തിയത്. ഇവിടെ വച്ച് യുവാവിനെ പൊലീസിനെ ഏൽപ്പിക്കാനായിരുന്നു കാമുകിയുടെ ബന്ധുക്കൾ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

കണ്ടുമുട്ടിയത് മുതൽ ഹരിഹരനും യുവതിയും തമ്മിൽ വാക്കേറ്റമായി. അതിനിടെയാണ് യുവതിയുടെ അമ്മാവനും അഞ്ചു ബന്ധുക്കളും ചേർന്ന് യുവാവിനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് പൊലീസ് പറയുന്നു. ഒളിവിൽ പോയ രണ്ടു പ്രതികൾക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.