ആഗ്ര: ലോകകപ്പ് ട്വന്റി 20യിൽ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർത്ഥികൾ ഉത്തർപ്രദേശിലെ ആഗ്രയിൽ അറസ്റ്റിൽ. ആഗ്രയിലെ രാജാ ബൽവന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ അർഷീദ് യൂസുഫ്, ഇനായത്ത് അൽതാഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയെ തോൽപ്പിച്ചു പാക്കിസ്ഥാൻ വിജയിച്ചപ്പോൾ ഇവർ പാക്കിസ്ഥാൻ അനുകൂല സ്റ്റാറ്റസുകൾ ഷെയർ ചെയ്തിരുന്നു. ഈ പോസ്റ്റുകളുടെ പേരിൽ അടക്കം ഇവർക്കെതിരെ കേസെടുക്കുകായിരുന്നു.

ഇവരുടെ പേരിൽ രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. അറസ്റ്റിലായ രണ്ട് പേർ മൂന്നാം വർഷ വിദ്യാർത്ഥികളും ഒരാൾ മൂന്നാം വർഷ വിദ്യാർത്ഥിയുമാണ്. രാജദ്രോഹ കുറ്റത്തിന് പുറമെ സൈബർ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേൽ ചുമത്തിയിട്ടുണ്ട്. ഇവരെ പാക്കിസ്ഥാന് അനുകൂലമായി സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

ഇവർക്ക് പുറമെ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തർപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾ പാക്കിസ്ഥാൻ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പൊലീസ് വ്യക്തമാക്കി.

വിദ്യാർത്ഥികൾ പാക്കിസ്ഥാൻ വിജയം ആഘോഷിക്കുന്നതായി വാർത്ത പരന്നതിനെ തുടർന്ന് ബിജെപി. പ്രവർത്തകരും കോളേജിൽ എത്തിയിരുന്നു. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസും ബിജെപി. പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. നേരത്തെ കശ്മീരിലെ മെഡിക്കൽ വിദ്യാർത്ഥികളും പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് പൊലീസ് പിടിയിലായിരുന്നു. മെഡിക്കൽ കോളേജിലെ ഗേൾസ് ഹോസ്റ്റലിൽ ഉൾപ്പടെ വിജയാഘോഷം നടന്ന സംഭവത്തിൽ പൊലീസ് യു.എ.പി.എ. ചുമത്തി കേസെടുത്തിരുന്നു. ഇത്തരം കേസുകളിൽ യുഎപിഎ ചുമത്തുന്നതിൽ അടുത്തിടെ കോടതിയും വിമർശനം ഉന്നയിച്ചു രംഗത്തുവന്നിരുന്നു.