കട്ടപ്പന: വിദേശമലയാളിയായ കാമുകനൊപ്പം താമസിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ.വെച്ച് കുടുക്കാൻ ശ്രമിച്ച കേസിൽ പഞ്ചായത്തംഗത്തിന്റെ കൂട്ടാളികളുടെ ശബ്ദസാമ്പിളുകൾ പൊലീസ് പരിശോധിക്കും. വണ്ടന്മേട് പഞ്ചായത്തംഗമാിയരുന്ന സൗമ്യാ അബ്രഹാം(33) ആണ് കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മയക്കുമരുന്നു കേസിൽ കുടുക്കാൻ മയക്കുമരുന്നു വെച്ചത്. ഈ കേസിലെ കുറ്റാവാളികളെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

സൗമ്യയുടെ കൂട്ടാളികളുടെ ശബ്ദസാമ്പിൽ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെത്തിച്ചാണ് ശബ്ദസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നത്. മയക്കുമരുന്ന് പിടിച്ചെടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്കും ലഹരിവിരുദ്ധ സംഘങ്ങൾക്കും വിവരംനൽകിയത് പ്രതികളിൽ ആരാണെന്ന് തിരിച്ചറിയുകയാണ് ലക്ഷ്യം.കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇതിലൂടെ അറിയാനാകും.

ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘമായ ഡാൻസാഫും വണ്ടന്മേട് പൊലീസുംചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽനിന്ന് അഞ്ചുഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വിദേശത്തുള്ള കാമുകന്റെ കുട്ടാളികളുംചേർന്ന് സുനിലിന്റെ വാഹനത്തിൽ എം.ഡി.എം.എ.വെച്ച് കുടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.

കേസിൽ വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യാ അബ്രഹാം(33) മയക്കുമരുന്നെത്തിച്ചുനൽകിയ കാമുകന്റെ കൂട്ടാളികളായ ശാസ്താംകോട്ട സഹിയ മൻസിലിൽ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കൽ കപ്പലണ്ടിമുക്ക് അനുമോൻ മൻസിലിൽ ഷെഫിൻ(24) എന്നിവരെ വണ്ടന്മേട് പൊലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിലെ പ്രതിയും പഞ്ചായത്തംഗവുമായ സൗമ്യയുടെ കാമുകൻ വിനോദ് രാജേന്ദ്രനെ സൗദിയിൽനിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു

പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് പൊലീസിന് തോന്നിയ സംശയം പൊളിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്‌കൂട്ടറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. ഒരു ചതി മണത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും കാമുകൻ വിനോദും രണ്ടു സുഹൃത്തുക്കളും ചേർന്നൊരുക്കിയ കെണിയാണ് ഇതെന്ന് മനസിലായത്. കഴിഞ്ഞ 22 നാണ് സുനിൽ വർഗീസിന്റെ സ്‌കൂട്ടറിൽ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇൻസ്‌പെക്ടറും എസ്‌പിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് സ്‌കൂട്ടറിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടന്മേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേർന്ന് തയാറാക്കിയ പദ്ധതി മനസിലാക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം സുനിലിന്റെ കൊലപാതകവും ഒഴിവായെന്ന് വേണം കരുതാൻ. നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുള്ളിൽ പോകുന്നതിൽ നിന്ന് രക്ഷിക്കാനും പൊലീസിനായി.

മാനസികമായി സുനിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന സൗമ്യ ഭർത്താവിനെ ഒഴിവാക്കുന്നതിനാണ് തന്റെ സുഹൃത്തിനോടൊപ്പം പദ്ധതി തയാറാക്കിയത്. കഴിഞ്ഞ 18 ന് വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടന്മേട് ആമയാറ്റിൽ വച്ച് മയക്കു മരുന്ന് സൗമ്യയ്ക്ക് കൈമാറി. സൗമ്യ ഇത് സുനിലിന്റെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് കാമുകന് അയച്ച് കൊടുത്തു. പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും വിദേശത്ത് ഇരുന്നു കൊണ്ട് വണ്ടിയുടെ പടവും ലഹരിമരുന്നുണ്ടെന്ന സൂചനയും നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ എംഡിഎംഎ ലഭിച്ചു. വിശദമായ അന്വേഷണത്തിൽ സുനിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു.

സുനിലിനെ ആദ്യം വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കൊലപ്പെടുത്താനോ ഇരുവരും ചേർന്ന് പദ്ധതി ഇട്ടു. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിന്മാറി. ശേഷം ഇടയ്ക്കിടെ വിദേശത്തു നിന്നും വന്നു പോകുന്ന കാമുകൻ വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്. അതിനു ശേഷമാണ് സൗമ്യയുടെ പക്കൽ ആമയാറ്റിൽ മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്. സൗമ്യയ്ക്ക് പുറമേ സഹായികളായ ഷാനവാസും ഷെഫിൻഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപ വില വാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.