തിരുവല്ല: സിനിമാനടി കാവേരിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം നടത്തിയെന്ന കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു. 2004 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവല്ല പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയെ വെറുതെ വിട്ടതായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരൻ ഉത്തരവിട്ടു. പ്രിയങ്കയ്ക്കുവേണ്ടി അഡ്വ. അഭിലാഷ് ഗോപൻ ഹാജരായി.

പണത്തിനായി നടി കാവേരിയെ ഭീഷണിപ്പെടുത്തിയ നടി പ്രിയങ്കയെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തത് 2004ലാണ്, പണം തട്ടാൻ ശ്രമിച്ചതിന് അറസ്‌റിലായ പ്രിയങ്ക അന്ന് കോടതി വിധി കേട്ട് കുഴഞ്ഞുവീണിരുന്നു. പിന്നീട് പ്രിയങ്കയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വാരികയിൽ കാവേരിയെയും അമ്മയെയും അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് പ്രിയങ്കയ്‌ക്കെതിരായ കേസ്. ഈ കേസിലാണ് പ്രിയങ്കയ്ക്ക് ആശ്വാസം കിട്ടുന്നത്.

ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2004 ൽ സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ സിനിമ നടി പ്രിയങ്ക ശ്രമിച്ചു എന്ന കേസാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്.സി സി 301/2015 ആയി ഇന്ത്യൻ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രതിയെ നിരുപാധികം വെറുതെ വിടുകയായിരുന്നു.

വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പ് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചിരുന്നു. ഇതേ തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ കാര്യം തിരക്കിയപ്പോൾ ഭീഷണിയിൽ കഴമ്പില്ലെന്ന് വ്യക്തമാവുകയും ചെയ്തു. പൊലീസിൽ കാവേരിയുടെ അമ്മ പരാതി നൽകിയതിനെ തുടർന്ന് പ്രിയങ്കയെ അറസ്‌റ് ചെയ്യുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു.

പണം വാങ്ങുന്നതിനായി ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിൽ എത്തണമെന്നും ആവശ്യപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ പ്രിയങ്ക ഹോട്ടലിന് മുന്നിലെത്തി കാവേരിയുടെ അമ്മയിൽ നിന്ന് പണം വാങ്ങി. പണം വാങ്ങിയ ഉടനെ മഫ്തിയിൽ ഹോട്ടൽ പരിസരത്തുണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്‌റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് പ്രിയങ്കയ്ക്ക് ആശ്വാസം കിട്ടുന്നത്. ഈ കേസിന് മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ കഴിയാത്തതാണ് പ്രിയങ്കയ്ക്ക് തുണയാകുന്നത്.

2008ൽ കേസിൽ വീണ്ടും അന്വേഷണം നടത്താൻ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നടി കാവേരിയും അമ്മ പത്മകുമാരിയും നല്കിയ ഹർജിയിലാണ് പുനരന്വേഷണ ഉത്തരവിട്ടത്. ഈ അന്വേഷണത്തിലും പ്രിയങ്കയെ കുറ്റക്കാരിയായി കണ്ടെത്തിയില്ലെന്നാണ് സൂചന. അപകീർത്തികരമായ വാർത്ത ക്രൈം വാരികയിൽ പ്രസിദ്ധീകരിക്കുന്നത് തടയാൻ തനിക്ക് അഞ്ചു ലക്ഷം രൂപ നല്കണമെന്ന് പ്രിയങ്ക ഫോണിലൂടെ കാവേരിയോടും അമ്മയോടും ആവശ്യപ്പെട്ടതായാണ് 2004ൽ ആരോപണം ഉയർന്നത്.

സംഭവം നടക്കുമ്പോൾ വെങ്കലം, തേൻവാൻ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രിയങ്ക ഏഷ്യാനെറ്റിൽ ജനകീയം ജാനകിയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയായിരുന്നു. തെലുങ്കിലും തമിഴിലും സജീവമായിരുന്നു അന്ന് തിരുവല്ല സ്വദേശിയായ കാവേരി.