കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ടെന്ന പ്രോസിക്യൂഷൻ നിലപാട് നിർണ്ണായകമാകും. ഇതിനുള്ള തെളിവുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് കിട്ടിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരണം ഫോണിലുണ്ടായിരുന്നു.തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയിലാണ് ഈ വെളിപ്പെടുത്തൽ. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

2015ൽ പൾസർ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകൾ കിട്ടിയതായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. 2018 മെയ്‌ ഏഴിന് പൾസർ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭർത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പൾസർ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ മൊബൈൽഫോണിൽനിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

9********6 നമ്പർ മൊബൈൽഫോൺ താൻ ഉപയോഗിച്ചതല്ലെന്നാണ് കാവ്യാമാധവൻ ചോദ്യംചെയ്തപ്പോൾ പറഞ്ഞത്. എന്നാൽ, ഇത് കാവ്യാമാധവൻ ഉപയോഗിച്ചതാണെന്നതിനു തെളിവ് കിട്ടിയിട്ടുണ്ട്. വിവാഹത്തിനുമുമ്പ് കാവ്യാമാധവൻ ദിലീപിനെ ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത് ഈ ഫോണാണ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി ഇതിന് ബന്ധമുണ്ട്. കാവ്യാമാധവന്റെ അമ്മയുടെ പേരിലുള്ള ഫോണാണ് ഇതെന്നാണ് സേവനദാതാക്കൾ അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി. നായർ ആണ് ദിലീപിന് കൈമാറിയത്. ഈ ടാബ് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇത്രയും തെളിവുകൾ ഉണ്ടെന്ന് പറയുന്ന ക്രൈംബ്രാഞ്ച് എന്തു കൊണ്ട് കാവ്യയെ പ്രതിയാക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ എത്തിയ ശേഷം അതിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായി സൂചനയുള്ള ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിനു ലഭിച്ചത് 2 വർഷത്തിനു ശേഷമാണ്. ദൃശ്യങ്ങൾ ചോർന്ന വിവരം രേഖപ്പെടുത്തിയ ഫൊറൻസിക് റിപ്പോർട്ട് 2020 ജനുവരി 21നാണു തയാറാക്കിയിട്ടുള്ളത്. ഈ വിവരം പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അറിയുന്നത് 2022 ഫെബ്രുവരിയിലാണ്. 2020 ജനുവരിയിൽ തയാറാക്കിയ റിപ്പോർട്ട് എന്നാണു വിചാരണക്കോടതിയിൽ ലഭിച്ചതെന്ന വിവരം ഇപ്പോഴും വ്യക്തമല്ല.

മെമ്മറി കാർഡ് പരിശോധിച്ച ഫൊറൻസിക് വിദഗ്ധനെ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ച ഘട്ടത്തിൽ പോലും ഇത്തരമൊരു ഫൊറൻസിക് റിപ്പോർട്ട് നിലവിലുള്ള വിവരം അന്വേഷണ സംഘവും പ്രോസിക്യൂഷനും അറിഞ്ഞിരുന്നില്ല. റിപ്പോർട്ട് കോടതിക്കു കൈമാറാതെ ഫൊറൻസിക് ലാബിൽ പൂഴ്‌ത്തിയതാണോ, കോടതിയിൽ റിപ്പോർട്ട് എത്തിയ വിവരം അന്വേഷണ സംഘത്തെ അറിയിക്കാതിരുന്നതാണോയെന്നാണു പരിശോധിക്കുന്നത്.

നടിയെ പീഡിപ്പിച്ചതിന്റെ പിറ്റേന്നു 2017 ഫെബ്രുവരി 18നാണു മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയെന്നു കരുതുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്കു കോപ്പി ചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരി 20നു പൾസർ സുനിയുടെ അഭിഭാഷകൻ തൊണ്ടി മുതലായ മെമ്മറി കാർഡ് അങ്കമാലി മജിസ്‌ട്രേട്ട് മുൻപാകെ സമർപ്പിച്ചു.

കോടതിയുടെ കസ്റ്റഡിയിലെത്തിയ മെമ്മറി കാർഡിലെ ഫയലുകൾ ആദ്യമായി തുറന്നു പരിശോധിച്ചിട്ടുള്ളത് 2018 ഡിസംബർ 13നാണ്. ഇതിനു ശേഷം പല തവണ ഇതേ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ട് കേസിൽ നിർണ്ണായകമാണ്. വിചാരണക്കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് സംബന്ധിച്ച റിപ്പോർട്ട് ഫൊറൻസിക് ഡയറക്ടർ 2020 ജനുവരി 29-ന് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ വിവരം കഴിഞ്ഞ ഫെബ്രുവരിവരെ പ്രോസിക്യൂഷനിൽനിന്ന് മറച്ചുവെച്ചു. തുടരന്വേഷണത്തിലാണ് ഫൊറൻസിക് ലാബിൽനിന്ന് ഇത്തരമൊരു റിപ്പോർട്ട് നൽകിയിട്ടുള്ളത് അറിയുന്നത്. ഇതിന്റെ പകർപ്പ് പിടിച്ചെടുക്കുകയും ചെയ്തു.

2017 ഫെബ്രുവരി 18-ന് മെമ്മറി കാർഡിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയശേഷം പലതവണ ഇത് പരിശോധിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഉള്ളതിനാൽ ഇക്കാര്യത്തിൽ വിശദമായ പരിശോധന അനിവാര്യമാണ്. മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്കായി വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ നാലിന് അപേക്ഷ നൽകിയിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി തീരുമാനമെടുത്തതായി മെയ്‌ 26 വരെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ല.

എന്നാൽ, മെയ്‌ 26-ന് കേസ് പരിഗണിച്ചപ്പോൾ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം മെയ്‌ ഒൻപതിന് തള്ളിയതായി വിചാരണക്കോടതി അറിയിച്ചു. ഇക്കാര്യം സാധാരണ തപാലിൽ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യ്ക്ക് മെയ്‌ 17-ന് അയച്ചുകൊടുക്കുകയും ചെയ്തു.