തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയുടെ മൂത്തമകൾ ഉഷ മോഹൻദാസും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പത്തനാപുരത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. സഹോദരൻ കെ.ബി. ഗണേശ്‌കുമാറുമായി ഇടഞ്ഞുനിൽക്കുന്ന ഉഷ, പഴയ കേരളാ കോൺഗ്രസുകാരെ ഒരുമിപ്പിച്ചു ഗണേശിനെതിരേ രംഗത്തിറങ്ങുകയാണ്. പത്തനാപുരത്തെ സ്ഥാനാർത്ഥിയാവുകയാണ് ലക്ഷ്യം

ശമ്പളപരിഷ്‌കരണ കമ്മിഷൻ ചെയർമാനും മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയുമായിരുന്ന കെ. മോഹൻദാസിന്റെ ഭാര്യയാണ് ഉഷ. ഗണേശ് കുമാർ നിലവിൽ ഇടതുപക്ഷത്തിന്റെ ഭാഗമാണ്. എന്നാൽ മന്ത്രിയാകാൻ കഴിയാത്തതിലെ അതൃപ്തിയും ഉണ്ട്. ചില വിഷയങ്ങളിൽ സർക്കാരിനെ ഈയിടെ വിമർശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഉഷയുടെ നീക്കങ്ങൾ. ഏത് മുന്നണിക്കൊപ്പം ചേരണമെന്ന് പിന്നീട് മാത്രമേ തീരുമാനിക്കൂ. ഗണേശ് ഇടതുപക്ഷത്ത് നിന്നാൽ വലതു പക്ഷത്ത് ഉഷ എത്തുമെന്നാണ് സൂചന.

താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതായി ഉഷ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഗണേശ്‌കുമാറുമായി തെറ്റിനിൽക്കുന്ന പാർട്ടിയിലെ നേതാക്കളുടെ സമ്മർദമാണ് ഉഷയെ സജീവരാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതെന്നാണു സൂചന. ഇതിന്റെ ഭാഗമായി മുമ്പ് ബാലകൃഷ്ണപിള്ളയുമായി യോജിച്ചുനിന്ന ചിലർ ചേർന്ന് ഓൾഡ് കേരളാ കോൺഗ്രസ് എന്നൊരു ഗ്രൂപ്പ് ആരംഭിച്ചു. ഈ ഗ്രൂപ്പിൽ സന്ദേശം ഇട്ടാണ് രാഷ്ട്രീയത്തിലേക്കുള്ള താൽപ്പര്യം ഉഷ അറിയിക്കുന്നത്.

അച്ഛന്റെ ആഗ്രഹ പ്രകാരം എല്ലാ കേരളാ കോൺഗ്രസുകാരേയും ഒരുമിപ്പിക്കുന്ന ഗ്രൂപ്പിന് എല്ലാ ഭാവുകങ്ങളും എന്നായിരുന്നു ഉഷയുടെ സന്ദേശം. കൊട്ടാരക്കരയിലും പത്തനാപുരത്തും കേരളാ കോൺഗ്രസ് ബിക്ക് സ്വാധീനം ഏറെയാണ്. ഇതിൽ ഒരു സീറ്റിൽ മത്സരിക്കാനാണ് തീരുമാനം. ഗണേശ് ഇടതുപക്ഷത്ത് നിന്നാൽ യുഡിഎഫിന് വേണ്ടി പത്തനാപുരത്ത് ഉഷ മത്സരിക്കാനാണ് ആലോചിക്കുന്നത്. ഗണേശിന്റെ രാഷ്ട്രീയ നിലയുറപ്പിക്കൽ എവിടെ എന്ന് നോക്കിയാകും തീരുമാനം.

യുഡിഎഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് മത്സരിക്കാനാണ് ഉഷയ്ക്ക് കൂടുതൽ താൽപ്പര്യം. കോൺഗ്രസ് പിന്തുണയോടെ മണ്ഡലത്തിൽ സജീവമാകും. പത്തനാപുരത്ത് വീട് എടുക്കുന്നതിനെ കുറിച്ചും ഉഷാ മോഹൻദാസ് ആലോചിക്കുന്നുണ്ട്. ഗണേശ് ഇടതുപക്ഷം വിട്ടാൽ സിപിഎമ്മുമായിട്ടാകും ഉഷ കൈകോർക്കുക. ആർ ബാലകൃഷ്ണപിള്ള രൂപം നൽകിയ കേരളാ കോൺഗ്രസിനെ ഗണേശ്‌കുമാർ തകർത്തെന്നാണു പരാതി.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആർ ബാലകൃഷ്ണപിള്ള ജയിലിലായിരുന്നപ്പോൾ കൊട്ടാരക്കരയിൽനിന്ന് ഉഷ മോഹൻദാസിനെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് ഗണേശും കൂട്ടരുമാണ് അതിനെ എതിർത്തതെന്നാണ് ആക്ഷേപം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ രൂപീകരണ സമയത്താണ് ഗണേശ്‌കുമാറിനെതിരേ പരാതിയുമായി ഉഷ രംഗത്തുവന്നത്. പിതാവിന്റെ സ്വത്ത് ഗണേശ്‌കുമാർ മറ്റാർക്കും നൽകാതെ തട്ടിയെടുത്തെന്ന പരാതി ഉഷ ഉയർത്തുകയും ചെയ്തു. വിൽപത്ര വിവാദത്തെ തുടർന്ന് ഗണേശിനെ ആദ്യ ടേമിൽ പിണറായി മന്ത്രിയാക്കിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനേയും കണ്ടും ഉഷയും ഭർത്താവും പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭയിൽ ആദ്യ ടേമിൽ ഗണേശ്‌കുമാറിനെ പരിഗണിക്കാതിരുന്നത്. ഭൂമി പോക്കുവരവ് ചെയ്തുതരണമെന്ന ഗണേശിന്റെ അപേക്ഷയ്ക്കെതിരേ തടസവാദവുമായി ഉക്ഷ അധികൃതരെ സമീപിച്ചിരിക്കുകയാണ്. കേസ് കോടതിയിലും എത്തും.