കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കുനുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹമ്മദ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് നിർദ്ദേശം. ഇപ്പോൾ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.

കേന്ദ്രസർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ തീരുമാനം മൂലം സർക്കാറിന്റെ അടക്കം ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തു. ഗുജറാത്തിൽ നിന്നടക്കം ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാനാണിതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ, വളരെ കുറച്ച് പശുക്കൾ മാത്രമാണ് ലക്ഷദ്വീപിൽ ഉള്ളതെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നായിരുന്നു അഡ്‌മിനിസ്‌ട്രേഷന്റെ നിലപാട്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫ് അടക്കം നീക്കിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. അതിനാൽ, ദ്വീപിലെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനങ്ങളിൽനിന്ന് അഡ്‌മിനിസ്‌ട്രേഷൻ പിന്തിരിയണമെന്നും കോടതി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.