കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹർജികൾക്കൊപ്പം കള്ളപ്പണ കേസിലെ മൊഴികൾ ഹൈക്കോടതിയിൽ സമർപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇ ഡി ഹാജരാക്കിയ മൊഴികൾക്ക് ഈ കേസിൽ യാതൊരു പ്രസക്തിയില്ല. സ്വകാര്യ അഭിഭാഷകൻ വഴി നൽകിയ ഹർജിയിൽ മൊഴികൾ ഉൾപ്പെടുത്തിയത് കുറ്റകരമെന്നും സർക്കാർ കോടതിയിൽ ആരോപിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി ഹർജി കോടതി പരിഗണിക്കുകയാണ്. ഇ ഡി സമർപ്പിച്ച രണ്ട് ഹർജികളേയും എതിർത്തുകൊണ്ട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ വാദം ഉന്നയിക്കുന്നത്.

ഈ കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അതിൽ ഇടപെടാൻ കോടതിക്ക് നിയമപരമായി കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. അതോടൊപ്പം സർക്കാരിന്റെ എതിർ സത്യവാങ്മൂലം കൂടി കോടതിയിൽ വന്നിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജൻസി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്.

സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജൻസിക്ക് അധികാരമില്ല. അന്തിമ വിധി വരുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇഡി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളാണ് മൊഴികൾ എന്നും ഇത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് അധികാരം ഉണ്ടെന്നാണ് സർക്കാർ വാദം.

സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും വ്യാജ തെളിവുണ്ടാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചു എന്നത് വ്യക്തമായിരിക്കുന്നുവെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ മൊഴിയിൽ നിന്നും മറ്റൊരു ഗൂഢാലോചനയാണ് പുറത്ത് വന്നിരിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടി കോടതി സ്വീകരിച്ചിരിക്കുകയാണെന്നും ഹൈക്കോടതിയെ സർക്കാർ അറിയിച്ചിട്ടുണ്ട്.

സ്വപ്നസുരേഷിന്റെ പുറത്ത് വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് നേരത്തെ എടുത്ത എഫ് ഐ ആറും പിന്നീട് സന്ദീപ് നായർ ജയിലിൽ നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ സമ്മർദ്ദം ഉണ്ടായെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ പിന്നീട് എടുത്ത കേസും പരസ്പരം വ്യത്യസ്തമാണ്. ഇത് രണ്ട് കേസുകളുടേയും സ്വഭാവങ്ങളും തെളിവുകളും വ്യത്യസ്തമാണ് എന്നാണ് ഇപ്പോൾ സർക്കാർ കോടതിയിലെടുത്തിരിക്കുന്ന നിലപാട്.