സുൽത്താൻ ബത്തേരി: യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യു.ഡി.എഫും എൽ.ഡി.എഫും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. യു.ഡി.എഫും എൽ.ഡി.എഫും ആശയക്കുഴപ്പത്തിലാണ്. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന ഇവർ ബംഗാളിൽ അവർ ഒരുമിച്ച് നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അമിത് ഷാ പരിഹസിച്ചു. സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. അമേഠിയിൽ പതിനഞ്ച് കൊല്ലം ഒന്നും ചെയ്യാതെയാണ് രാഹുൽ വയനാട്ടിൽ എത്തിയതെന്ന് അമിത് ഷാ പരിഹസിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി ഒരു വിനോദസഞ്ചാരിയായി വന്നിരിക്കുകയാണ്. ഒരു വികസനപ്രവർത്തനവും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങൾ കേവലം വോട്ടുബാങ്ക് മാത്രമാണ്. സർക്കാർ പണം ഉണ്ടാക്കാനുള്ള ബാങ്കാണ്. 10 വർഷം യുപിഎ സർക്കാർ രാജ്യം ഭരിച്ചു. വികസനം നടത്താനാണ് ജനങ്ങൾ അവർക്ക് വോട്ട് നൽകിയത്. പക്ഷേ, അവർ വികസനം കൊണ്ടുവന്നില്ല, 12 ലക്ഷം കോടിയുടെ അഴിമതി നടത്തി.'- അമിത് ഷാ ആരോപിച്ചു.

നിങ്ങളുടേത് ആദർശത്തിന്റെ രാഷ്ട്രീയമാണോ അധികാരത്തിന്റെ രാഷ്ട്രീയമാണോ എന്ന് ചോദിച്ച അമിത് ഷാ ഇരു പാർട്ടികളും ചേർന്ന് കോമ്രേഡ് കോൺഗ്രസ് പാർട്ടിയാകണമെന്നും പറഞ്ഞു. സ്വർണം, ഡോളർ അഴിമതികളെ കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

നിരവധി ബിജെപി പ്രവർത്തകരുടെ രക്തം വീണ കേരളത്തിന്റെ മണ്ണിൽ ഇത്തവണ നിരവധി താമരകൾ വിരിയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കാസർകോട് ബദിയടുക്കയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം പറഞ്ഞു. കേരളത്തിൽ വീണ ബിജെപി പ്രവർത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങൾ മറുപടി പറയുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

സിപിഎം ചൈനയ്ക്കും കോൺഗ്രസ് അമേരിക്കയ്ക്കും ഒപ്പമാണ്. ഭാരതത്തിന്റെ സംസ്‌കാരത്തിനൊപ്പം നിൽക്കുന്നത് ബിജെപി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സോളാർ തട്ടിപ്പിനെ വിമർശിച്ച പിണറായി സർക്കാർ സ്വർണ്ണത്തട്ടിപ്പ് നടത്തിയാണ് ജനങ്ങളെ വഞ്ചിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. മത്സ്യക്കച്ചവടത്തിൽ പോലും അഴിമതി നടത്തിയ സർക്കാരാണ് കേരളത്തിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. നൂറുകണക്കിന് പ്രവർത്തകരാണ് ബദിയടുക്ക കൃഷിഭവൻ പരിസരത്ത് നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റിന് സമീപത്ത് സമാപിച്ച റാലിയിൽ പങ്കെടുത്തത്.