തൃശൂർ: ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഓരോരുത്തരും അവരവരുടെ പരിപാടി നടത്തും അതിന് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു. കേസ് നടത്തി തോറ്റപ്പോൾ എൻഎസ്എസ് ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തുകയാണെന്നും കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരു‌ടെ ചോദ്യത്തിനായിരുന്നു കാനത്തിന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന നിലപാട് പിണറായി വിജയൻ സ്വീകരിച്ചത്.

ആലപ്പുഴയിലെ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് എത്തിയ ബിജെപി സ്ഥാനാർത്ഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വളയരെ അധികം സംയമനത്തോടെയാണ് അവിടെ ഉള്ളവർ പെരുമാറിയതെന്നും പിണറായി വിജയൻ തൃശൂരിൽ ഓർമ്മിപ്പിച്ചു.

ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്രികയിലെ 600 കാര്യങ്ങളിൽ 580 എണ്ണം നടപ്പാക്കി. ജനങ്ങളെ കബളിപ്പിക്കുന്ന ഏർപ്പാട് ഇടതുമുന്നണിക്ക് ഇല്ല. തൊഴിലില്ലായ്മയടക്കം കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. 40 ലക്ഷം തൊഴിൽ അവസരം ഉണ്ടാകും, ഇതിനായി വിശദമായി പദ്ധതി തയ്യാറാക്കി
യിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിനിമം കൂലി 700 ആക്കും,ക്ഷേമ നിധികൾ പുനഃസംഘടിപ്പിക്കും. റബ്ബർ തറ വില 250 രൂപ ആക്കും. തീരദേശവികസനത്തിന് 5000 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് എന്നതാണ് ഇടതുമുന്നണി നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി വഴി 5 വർഷം കൊണ്ട് 5 ലക്ഷം പേർക്ക് വീട് വച്ച് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്

ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച മാതൃഭൂമി-സീ-വോട്ടർ സർവേ നാട്ടിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സീൻ വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.