പന്തളം: ഇങ്ങനെയാകണം ബാങ്ക് ജീവനക്കാർ. വായ്പയെടുക്കുന്ന തുക പലിശയും പിഴപ്പലിശയും കൂട്ടുപലിശയുമൊക്കെയായി തിരിച്ചടയ്ക്കാൻ കഴിയാതെ സാധാരണക്കാരൻ ദുരിതത്തിലാകുമ്പോൾ അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബാങ്കുകളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ളവർക്ക് സ്വയം ജീവത്യാഗം ചെയ്യേണ്ടി വന്ന ബാങ്ക് മാനേജർമാരുമുള്ള നാടാണിത്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തരാവുകയാണ് കേരളാ ബാങ്ക് പന്തളം ശാഖയിലെ ജീവനക്കാർ.

ആരോരുമില്ലാതെ കിടപ്പാടം ജപ്തി ചെയ്തു പോകേണ്ടിയിരുന്ന രാജമ്മയെന്ന വീട്ടമ്മയ്ക്ക് വേണ്ടി പണം പിരിച്ചു കൊടുത്ത് പ്രമാണം തിരികെ നൽകിയിരിക്കുകയാണ് ഈ ജീവനക്കാർ. രാജമ്മയുടെ പ്രമാണം പണയത്തിലിരുന്നതും ഇതേ ബാങ്കിൽ തന്നെ. തോന്നല്ലൂർ ഇളശേരിൽ കെ. രാജമ്മയ്ക്ക് തുണയായത് കേരള ബാങ്ക് പന്തളം ശാഖയിലെ ജീവനക്കാരുടെ കൂട്ടായ്മയാണ്. 2008 മെയ് 30 ന് ജില്ലാ സഹകരണ ബാങ്ക് ശാഖയിൽ നിന്നും വീടിന്റെ നിർമ്മാണത്തിനായി രാജമ്മ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ജീവിതത്തിലുണ്ടായ വമ്പൻ പ്രതിസന്ധികൾ മൂലം വായ്പ തിരികെ അടയ്ക്കുവാൻ കഴിയാതെയായി. അച്ഛന്റെയും അമ്മയുടെയും മൂത്ത സഹോദരൻ, സഹോദരി എന്നിവരുടെയും മരണം തിരിച്ചടിയായി. 2010 നവംബർ നാലിന് ബാങ്ക് ജപ്തി നടപടി തുടങ്ങി. ഇിന്റെ ഭാഗമായി വീട്ടിൽ നോട്ടീസ് പതിച്ചു. തവണ അടയ്ക്കാത്തതിനെ തുടർന്ന് പലിശ സഹിതം 2.45 ലക്ഷം രുപയായി. കഴിഞ്ഞ മാർച്ച് 16ന് ബാങ്ക് സ്വന്തം നിലയിൽ സംഘടിപ്പിച്ച അദാലത്തിൽ 1,28,496 രൂപ കുറവ് ചെയ്തു.

ബാക്കി തുകയുടെ കാര്യം ബാങ്ക് തീരുമാനിക്കാം എന്ന് നിർദ്ദേശമുണ്ടായി. അവിടെയാണ് മാലാഖയെപ്പോലെ ബാങ്ക് മാനേജർ കെ. സുശീല അവതരിക്കുന്നത്.ബാങ്ക് ജീവനക്കാരും മുൻ ജീവനക്കാരേയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. രാജമ്മയുടെ ദയനീയകഥ സുശീല വിവരിച്ചു. രാജമ്മയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. തുടർന്ന് അക്കൗണ്ടിലേക്ക് 98, 8,628 രൂപ പിരിഞ്ഞു കിട്ടി.

കഴിഞ്ഞ രാജമ്മയെ ബാങ്കിൽ വിളിച്ച് വരുത്തി. ലോൺ തീർത്ത് പ്രമാണം നൽകി. 10 സെന്റ് സ്ഥലത്തെ പണി പൂർത്തീകരിക്കാത്ത വീട് ഇനി രാജമ്മയ്ക്ക് സ്വന്തം. ഇവർ താമസിച്ചിരുന്ന പഴയ വീട് അഗ്നിക്കിരയായിരുന്നു. പണി തീരാത്ത വീട്ടിൽ മേൽക്കൂര ഷീറ്റ് പാകി അവിടെയാണ് താമസം. സ്വന്തം ജീവിത അനുഭവമാണ് ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്ന് മാനേജർ സുശീല പറഞ്ഞു.