തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ അനുമതി നിഷേധിച്ചതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമസഭാ സമ്മേളനത്തിൽ അനുമതി നിഷേധിച്ചതോടെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങും.കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നത്.

സംയുക്ത കർഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെയെത്തും.നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നിയമസഭ കൂടാനുള്ള സർക്കാർ ശുപാർശ ഗവർണർ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഗവർണറുടെനീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം.

ഇത് ബനാന റിപബ്ലിക്കല്ലെന്ന് വിമർശിച്ച് കൃഷിമന്ത്രി വി എസ് സുനിൽകുമാർ തന്നെ പരസ്യമായി രംഗത്ത് വന്നു.സമരപരിപാടികൾ ആലോചിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും.ഗവർണ്ണറുടെ അസാധാരണ നടപടിയിൽ ഭരണ പ്രതിപക്ഷമന്യേ പ്രതിഷേധം ശക്തമാവുകയാണ്. ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് കാണിച്ച് ടി എൻ പ്രതാപൻ രാഷ്ട്രപതിക്കും കത്തുകൾ അയച്ചിരുന്നു.