കോട്ടയം: പാർട്ടി വിപ്പ് പാലിക്കാതെയിരുന്ന പി ജെ ജോസഫ് എം എൽ എയ്ക്കും, മോൻസ് ജോസഫ് എം എൽ എയ്ക്കും എതിരെ അടിയന്തരമായി നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന്കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി എം പി അറിയിച്ചു.
ചരിത്രപരമായ അനീതിയുണ്ടായത് യു ഡി എഫ് കെട്ടിപ്പടുത്ത മാണിസാറിനോടാണെന്നും, ജനാധിപത്യപരമായ മര്യാദകൾ ഒന്നും പാലിക്കാതെ കേരള കോൺഗ്രസ് പാർട്ടിക്കെതിരെ നടപടിയെടുത്തവർ നിയമസഭയിൽ നടത്തിയ പരാമർശം അത്യന്തം അനീതി നിറഞ്ഞതും, ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

38 വർഷത്തെ മുന്നണിബന്ധം വിച്ഛേദിച്ചുക്കൊണ്ട് മുന്നണിയിൽ നിന്ന് പുറത്താക്കിയ പാർട്ടിയോട് മുന്നണി തീരുമാനം അനുസരിച്ചു വോട്ട് ചെയ്യണം എന്ന് ആവശ്യപെടുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും, ഇപ്പോൾ നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധ മര്യാദയും, രാഷ്ട്രീയ ധർമ്മവും പാലിക്കാതെയാണ് കെ എം മാണിയുടെ ആത്മാവിനെ പോലും അവഹേളിക്കുന്ന രീതിയിൽ മുന്നണി കൺവീനർ പാർട്ടിയെ വീണ്ടും വീണ്ടുംപുറത്താക്കുമെന്ന് പ്രഖ്യാപിച്ചത്.

നടക്കാത്ത ചർച്ചകളുടെയും ഇല്ലാത്ത ധാരണകളുടെയും പേരിൽ പുറത്താക്കിയപ്പോൾ കേരളത്തിലെ ജനങ്ങളിൽനിന്നും യുഡിഎഫിൽ നിന്നും ഉയർന്ന പ്രതിഷേധം വഴിമാറ്റി വിടാനും, ആളുകളെ തെറ്റിദ്ധരിപ്പിച്ച്, പുതിയൊരു നടപടി നാടകത്തിനുള്ളശ്രമമാണ്ഇപ്പോഴെന്നും ജോസ് കെ മാണി എം പി പറഞ്ഞു..