കോട്ടയം: സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരേ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിൽ വിമർശനം. പുറത്തുവന്ന റിപ്പോർട്ട് ബാലിശമാണെന്ന് സമിതി കുറ്റപ്പെടുത്തി. റിപ്പോർട്ടിലെ കാര്യങ്ങൾ സിപിഐ സ്ഥിരീകരിച്ചാൽ അതിനുള്ള മറുപടി കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ നൽകും. കേരള കോൺഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും എൽഡിഎഫ് ജയിച്ചതെന്നും കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് യോഗത്തിന് ശേഷം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പരാമർശങ്ങൾ സിപിഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങൾ സിപിഐയുടേതല്ലെങ്കിൽ അവ നിഷേധിക്കാനുള്ള ബാധ്യത സിപിഐ നേതൃത്വത്തിനുണ്ട്. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവർ പലരും പല തിരഞ്ഞെടുപ്പിലും തോറ്റവരാണ്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് എടുക്കുകയും പരാജയപ്പെടുന്ന സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളിൽ കെട്ടിവെക്കുകയും ചെയ്യുന്നത് തികച്ചും പാപ്പരത്തമാണ്. മുന്നണി മാറിയിട്ടും സിപിഐയ്ക്ക് കേരള കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടില്ലെന്നും ഉന്നതാധികാര സമിതിയിൽ വിമർശനം ഉയർന്നു.

ജോസ് കെ. മാണിയുടെ പാലായിലെ തോൽവിക്ക് കാരണം ജനകീയ അടിത്തറ ഇല്ലായ്മയാണ്. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു മാറിയതിന്റെ ഗുണം എൽ.ഡി.എഫിന് ഉണ്ടായിട്ടില്ല. കേരള കോൺഗ്രസും എൽ.ജെ.ഡി.യും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും അത് എൽ.ഡി.എഫിന് വോട്ടായി മാറിയില്ല. കടുത്തുരുത്തിയിലും പാലായിലും ഇടതുമുന്നണി തോറ്റതോടെ കേരള കോൺഗ്രസിന്റെ ശക്തി ബോധ്യമായി. പാലായിൽ ജോസ് കെ. മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാർട്ടിയിലെ ആരെങ്കിലുമാണ് മത്സരിച്ചതെങ്കിൽ ജയിക്കുമായിരുന്നു എന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലുണ്ട്.

കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നും അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച പാലാ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള കാരണം കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവുമാണ്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് എമ്മിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് സമയത്ത് കേരളാ കോൺഗ്രസ് പ്രവർത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു. പാലായിൽ ഒരു പഞ്ചായത്ത് ഒഴികെ എല്ലായിടത്തും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജനകീയത എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഇല്ലാതെ പോയതും പരാജയത്തിന് കാരണമായെന്ന് കുറ്റപ്പെടുത്തിയിരുന്നു. മുന്മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവരീതിയാണെന്ന് റിപ്പോർട്ട് പറയുന്നു. കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാത്ഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാർത്ഥി ഇത് മുതലെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ധനമന്ത്രി കെഎൻ ബാലഗോപാൽ വിജയിച്ച കൊട്ടാരക്കരയിൽ സിപിഎമ്മിന് ചില സീറ്റ് മോഹങ്ങളും ചവിട്ടിപ്പിടിത്തവും ഉണ്ടായിരുന്നെന്നും സിപിഐ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.