കൊല്ലം: കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തിന് ഇരയായതിനെ തുടർന്ന് ഭർതൃവീട്ടിൽ മരിച്ച വിസ്മയയുടെ കേസ് വാദിക്കാൻ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി മോഹൻരാജിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. അഞ്ചൽ ഉത്ര കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും മോഹൻരാജ് ആണ്.

ജി മോഹൻരാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. കേസിൽ പൊലീസ് നിർദ്ദേശിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പട്ടികയിലും മോഹൻരാജിനായിരുന്നു പ്രഥമ പരിഗണന.

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കിരണിനെ കസ്റ്റഡിയിൽ ലഭിക്കുമോ എന്നതിലുള്ള നിയമോപദേശം പൊലീസ് തേടും. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

വിസ്മയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ പൊലീസ് നിയമോപദേശം തേടും. കേസിൽ വിസ്മയയുടെ സഹപാഠികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂൺ 22നു പുലർച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മകളുടേതുകൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭർത്താവ് കിരണിന്റെ മാതാവും മർദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭർതൃവീട്ടിൽ വച്ച് മർദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാർക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.