കൊച്ചി: സ്ത്രീധന നിരോധന നിയമം സംസ്ഥാനത്തു നടപ്പാക്കാത്തതിന് എതിരെ ഹൈക്കോടതിയുടെ ഇടപെടൽ. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോടു ആരാഞ്ഞു. പെരുമ്പാവൂർ സ്വദേശിയായ വിദ്യാഭ്യാസ വിദഗ്ദ്ധ ഡോ.ഇന്ദിരാ രാജൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശങ്ങൾ.

ഡൗറി പ്രൊഹിബിഷൻ ഓഫിസേഴ്‌സ് നിയമം നടപ്പിൽ വരുത്താത്തതിന്റെ കാരണം എന്താണെന്നു കോടതി ചോദിച്ചു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ നിലപാട് തേടി. സ്ത്രീധന നിരോധന ഓഫീസർമാരുടെ നിയമനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങരുതെന്ന വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വേണമെന്നും കോടതി പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന വ്യവസ്ഥ നടപ്പാക്കുന്നതിൽ നിലപാട് എന്താണ്? വിസ്മയ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ പ്രതിസ്ഥാനത്തു വന്ന സാഹചര്യം കൂടി പരിഗണിച്ചാണു കോടതിയുടെ ഇടപെടൽ. മൂന്നാഴ്ചയ്ക്കകം ഈ വിഷയങ്ങളിൽ നിലപാട് അറിയിക്കണം എന്നു കോടതി നിർദ്ദേശിച്ചു.

സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം, ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരുടെ നിയമനം നടത്തണം, ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകണം, വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങൾ ഉൾപ്പെടെ പരിഗണിച്ചു മാത്രമെ വിവാഹ റജിസ്‌ട്രേഷൻ നടത്താവൂ എന്നു രജിസ്റ്റ്രാർമാർക്ക് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണു ഹർജിയിൽ മുന്നോട്ടു വച്ചിട്ടുള്ളത്.

സംസ്ഥാനത്ത് വിസ്മയ കേസടക്കം നിരവധി സ്ത്രീപീഡന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈേേക്കാടതിയുടെ നിർണായക ഇടപെടൽ.