തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത് അടുത്തിടെയാണ്. കേന്ദ്രസർക്കാറിന്റെ നിർദേശ പ്രകാരം രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികളിലേക്ക് കടന്നു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കുക ആരോഗ്യ പ്രവർത്തകർക്ക് ആകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും വ്യക്തമാക്കിയതാണ്. ആരോഗ്യ പ്രവർത്തകരുടെ ഡാറ്റ ശേഖരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് നിർദേശവും നൽകി. ഇത് പ്രകാരം കേരളത്തിലും ആരോഗ്യപ്രവർത്തകരുടെ ഡാറ്റാ ശേഖരം തുടങ്ങിക്കഴിഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പുകാലമായതിനാൽ അൽപ്പം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് ഇതിന്റെ പ്രചരണം നടത്തുന്നത്. 'കേരളത്തിൽ കോവിഡ് വാക്‌സിൻ വരുന്നു'.. പോസ്റ്റർ സഹിതം വാക്‌സിൻ നൽകാൻ വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കുന്ന വിവരം സർക്കാർ പുറത്തുവിട്ടത്. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി സ്റ്റേറ്റ് മിഷൻ ഡയറക്ടർ ആയ രത്തൻ ഖേൽക്കറാണ് ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിറക്കിയിരിക്കുന്നത്.

സർക്കാർ ആശുപത്രികളിലെ മുഴുവൻ ജീവനക്കാരും ആശാവർക്കർമാരും സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും ഉൾപ്പടെയുള്ളവരുടെ വിവരങ്ങലാണ് ശേഖരിക്കുന്നത്. നവംബർ 17 നുള്ളിൽ സംസ്ഥാനത്തെ മൊത്തം ആരോഗ്യപ്രവർത്തകരുടെ വിലാസം, ഫോൺ നമ്പർ, ആധാർ ഒഴികെയുള്ള ഒരു ഐഡന്റിറ്റി കാർഡ് കോപ്പി സഹിതം വിവരം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒൻപതാം തീയതിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പതിനേഴിനുള്ളിൽ വിവരങ്ങൾ കൈമാറണം എന്നും അവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം ആരോഗ്യ പ്രവർത്തകരുടെ മുഴുവൻ വിവരങ്ങളും കൈമാറണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വീട്ടുവിലാസവും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളുമാണ് ഡാറ്റാ ശേഖരണം വഴി പുറത്ത് എത്തുക. സ്റ്റേറ്റ് നോഡൽ ഓഫീസർ ആണ് ഡാറ്റ ശേഖരണം കോ-ഓർഡിനെറ്റ് ചെയ്യേണ്ടത്. എല്ലാ ജില്ലകളുമായും സ്റ്റേറ്റ് നോഡൽ ഓഫീസർ ബന്ധപ്പെടണം. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ഒരു ജില്ലാ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി ഡാറ്റാ ശേഖരണം പൂർത്തിയാക്കണം. എല്ലാ വകുപ്പുകളിലെയും നോഡൽ ഓഫീസർ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ നോഡൽ ഓഫീസർക്ക് കൈമാറണം. എല്ലാ ആരോഗ്യപ്രവർത്തകരുടെയും പൂർണമായ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരിക്കണം. എന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം ഇന്ത്യ ഗവൺമെന്റാണ് കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള ഡാറ്റ ശേഖരിക്കാൻ നിർദേശിച്ചത് എന്നാണ് സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ വ്യക്തമാക്കിയത്. ഡാറ്റ കലക്ഷന് വേണ്ട നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് കേന്ദ്രമാണ് നൽകിയത്. അത് അനസരിച്ചാണ് എൻഎച്ച്എം പ്രവർത്തിക്കുന്നതെന്നും ഖേൽക്കർ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ ആദ്യം നൽകാനുള്ള തീരുമാനം ഐസിഎമ്മാറിന്റേതാണ്. ഐസിഎംആറിന്റെ നിർദേശ പ്രകാരമാണ് സംസ്ഥാനം വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കുന്നത്. വാക്‌സിനെത്തിയാൽ അത് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്റ്റോറേജ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് അവകാശവാദം. സംസ്ഥാനതലത്തിൽ സംഭരിക്കുന്ന വാക്‌സിൻ ജില്ലകളിലേക്കെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയാക്കിയെന്നും സർക്കാർ അവകാശപ്പെടുന്നു.