കൊച്ചി: വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തു വേണം ലൈസൻസെടുക്കാൻ. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതു നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഇതിനു സംസ്ഥാന സർക്കാർ നിർദ്ദേശം നൽകണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്ത് നായയെ കെട്ടിതൂക്കി അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ഇനി വളർത്ത് മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരണം. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസുമാരായ എ. കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

വീടുകളിൽ വളർത്തുന്ന ഓമനമൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്തെ മൃഗക്ഷേമ ബോർഡ് പുനഃ സംഘടിപ്പിക്കുമ്പോൾ ജംബോ സമിതി വേണ്ടെന്നും കോടതി നിർദ്ദേശിച്ചു.

പുനഃസംഘടിപ്പിക്കാൻ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അഡ്വ. ജയശങ്കർ വി.നായർ അറിയിച്ചു. ബോർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ പുനഃസംഘടിപ്പിക്കുമെന്നു അഡി. അഡ്വക്കേറ്റ് ജനറൽ അശോക്. എം. ചെറിയാനും വ്യക്തമാക്കി.