കൊച്ചി: ഓർത്തഡോക്‌സ്- യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് കേരളാ ഹൈക്കോടതി. ആരാധനാലയങ്ങൾ യുദ്ധഭൂമിയല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരു സഭകളും ഓർക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാൽ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുന്നത് അവസാന മാർഗം മാത്രമെന്നും പറഞ്ഞു. കോടതിയുടെ നിർദേശങ്ങൾ ചർച്ച ചെയ്ത് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.

സമാധാനം നിലനിർത്തുകയാണ് ലക്ഷ്യം. പള്ളികൾ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയിൽ രണ്ട് പക്ഷങ്ങൾ ഇല്ലാതായി എന്ന് വിലയിരുത്തിയ കോടതി 1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തിൽ പങ്കാളിയാകാമെന്നും നിലപാടെടുത്തു.

തർക്കം നിലനിൽക്കുന്ന പള്ളികളിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറോളം പള്ളിക്കമ്മിറ്റികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. ക്രമസമാധാന പ്രശ്‌നമുണ്ടാകും എന്നതിന്റെ പേരിൽ പള്ളിത്തർക്കവുമായി ബന്ധപെട്ട കോടതി ഉത്തരവ് നടപ്പിലാക്കാത്തത് ഹൈക്കോടതി നേരത്തെയും ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ സർക്കാർ കാട്ടുന്ന നിസ്സംഗത ഭയപ്പെടുത്തുന്നുവെന്നായിരുന്നു നേരത്തെ കോടതി വിമർശിച്ചത്.