തിരുവനന്തപുരം: എൽഡിഎഫിന് ഉള്ളിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോഴും പത്രമാരണത്തിന് സമാനമായ നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ആവർത്തിച്ചു.

അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുള്ള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി നടന്ന പരിപാടിയിൽ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ അത്തരക്കാരെ പിടിക്കുന്ന പൊലീസ് ആക്ട് ഭേദഗതിക്ക് നേരത്തെ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A
2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

നേരത്തെ മലയാള സിനിമാ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമനമാണ് ഇതെന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാൻ ലക്ഷ്യമിട്ട് പൊലീസ് നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ ആശങ്കയുണ്ടെന്ന് സിപിഐ. മുഖപത്രവും വിമർശനവുമായി രംഗത്തുവന്നിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരേ കേസെടുക്കാൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയുണ്ട്. പൊലീസ് ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞത്. പൊലീസിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശം ഗൗരവത്തോടെ കണക്കിലെടുത്തില്ല. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമെങ്കിൽ കർശന നിയമനിർമ്മാണത്തിന് മടിക്കേണ്ടതില്ല. എന്നാൽ, അത് മൗലികാവകാശങ്ങളെയും ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും പരിമിതപ്പെടുത്തരുത്. ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാനെന്നും ജനയുടെ അഭിപ്രായപ്പെട്ടിരുന്നു.