തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഓണക്കാലത്ത് ബോണസ് ആയി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചു. അഡ്വാൻസ് ആയി 15,000 രൂപയും നൽകും. 27360 രൂപവരെ ശമ്പളമുള്ളവർക്കാണ് 4000 രൂപ ബോണസ് ആയി ലഭിക്കുക. ബോണസ് പരിധിയുടെ പുറത്തുള്ളവർക്കാണ് ഉത്സവ ബത്ത നൽകുക. 1000 രൂപമുതൽ 2750 രൂപ വരെയാണ് ഉത്സവബത്ത.

എല്ലാ ജീവനക്കാർക്കും അഡ്വാൻസ് ആയി 15,000 രൂപയും ലഭിക്കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കും. പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസുമാണ് സർക്കാർ ഇത്തവണയും നൽകുന്നത്. കോവിഡ് മൂലമുള്ള സാമ്പത്തികപ്രയാസത്തിലും മുൻവർഷത്തെ ആനുകൂല്യങ്ങളിൽ കുറവ് വരുത്തില്ലെന്നാണ് സർക്കാർ തീരുമാനം.ശമ്പളവും പെൻഷനും മുൻകൂറായി നൽകും.

പാർട്ട്ടൈം കണ്ടിൻജന്റ്, കരാർ, ദിവസ വേതനക്കാർ, സർക്കാർ വകുപ്പുകൾക്ക് പുറത്ത് നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും 1200 രൂപ മുതൽ മുകളിലോട്ട് ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയിൽ ബോണസിന് അർഹത ഇല്ലാത്തവർക്ക് 2750 രൂപയാണ് കഴിഞ്ഞവർഷം ഉത്സവ ബത്ത ലഭിച്ചത്. ഓണം അഡ്വാൻസായി 15,000 രൂപവരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്ക്കേണ്ട തുകയാണിത്. പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് ഉൾപ്പെടെ 5000 രൂപവീതം മുൻകൂറുണ്ടാകും.

ഓഗസ്റ്റിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകും. 24, 25, 26 തീയതികളിൽ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. അതിനിടെ ഓണം പ്രമാണിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശന്വളം നേരത്തെ ലഭിക്കും. കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ മാസത്തെ ശമ്പളം ഓഗസ്റ്റ് 26ന് നൽകും.

കേന്ദ്ര സർക്കാരിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള പെൻഷനും 26ന് തന്നെ വിതരണം ചെയ്യും. ഓഗസ്റ്റ് 31 നാണ് തിരുവോണം.