കോഴിക്കോട്: യുവതികളെ ശബരിമലയിൽ എത്തിച്ചതിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയിൽ തീരുമാനം വരുന്നത് വരെയെങ്കിലും ശബരിമലയിൽ സർക്കാർ യുവതീ പ്രവേശനം അനുവദിക്കരുതായിരുന്നു.

ബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്എഫ്‌ഐ മട്ടന്നൂർ മുൻ ഏരിയാ സെക്രട്ടറിയായ ഈ പൊലീസുകാരൻ പിണറായിയുടെ വിശ്വസ്തനാണെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ കലാപത്തിന് ഉത്തരവാദി പിണറായിയെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു. തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

അതേസമയം കേരളത്തിലെ ബിജെപിക്കാർക്ക് അന്തസ്സുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണത്തിനായി കേന്ദ്രത്തെ സമീപിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓർഡിനൻസ് ഇറക്കാൻ തയ്യാറാകാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അവസരവാദ രാഷ് ട്രീയം ഉപേക്ഷിച്ച് ബിജെപി ഓർഡിനൻസ് ഇറക്കാൻ തയ്യാറാകണം.

തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി നിയമനിർമ്മാണം നടത്താൻ ഇടപെടും. ഇതിനായി ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തും. ശബരിമലയിൽ സമാധാനം തകർത്തത് മുഖ്യമന്ത്രിയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പൂർണ ഉത്തരവാദിത്വവും പിണറായിക്കാണ്. ഷിജിത്ത് എന്ന കണ്ണൂരുകാരൻ പൊലീസാണ് യുവതികൾക്ക് മുറിയെടുത്തുകൊടുത്തത്. ശബരിമല ഡ്യൂട്ടിയില്ലാത്ത ഷിജിത്ത് ആരുടെ നിർദ്ദേശം അനുസരിച്ചാണ് അവിടെ എത്തിയതെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അറിയാതെ ഷിജിത്ത് ഇത് ചെയ്യില്ലെന്നും കെ.സുധാകരൻ പറഞ്ഞു. യുവതി പ്രവേശത്തിൽ സോണിയ ഗാന്ധി എംപിമാർക്ക് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും സുധാകരൻ പറഞ്ഞു.