തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ മുൻ വിദേശകാര്യസെക്രട്ടറിയും മലയാളിയുമായ നിരുപമ റാവു. കോടതി വിധി നടപ്പിലാക്കിയതിനെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനിടെയാണ് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയുടേതിന് സമാനമായി നിലപാടുമായി നിരുപമ റാവു രംഗത്തെത്തിയത്.

ശബരിമലയിൽ യുവതിപ്രവേശനം വേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് അവർ പറഞ്ഞു. മലപ്പുറത്തെ തറവാട്ടിൽ വരുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടത്. ശബരിമലയിൽ ഇതുവരെ താൻ പോയിട്ടില്ലെന്നും ഇനി, പോകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആർക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താൻ ഉദ്ദേശിക്കുന്നില്ല. കോടതി വിധിയെ പ്രായോഗിക തലത്തിൽ സമീപിക്കണം. ഇന്ത്യപ്പോലെ വിശാലമായ വിശവാസ രീതികൾ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പുവരുത്തുന്നു സമീപനമൊരുക്കണം എന്നും നിരുപമ റാവു പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് യുഎഇയുടെ സഹായം നിഷേധിച്ചത് ഉചിതമായില്ലെന്നും നിരുപമ പറഞ്ഞു. ലക്ഷക്കണക്കിന് മലയാളികളാണ് യുഎഇയിൽ ജോലി ചെയ്യുന്നത്. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള യുഎഇ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി ഉചിതമായില്ല.പുനർനിർമ്മാണത്തിനുള്ള ആശയം മാത്രമല്ല, സഹായവും സ്വീകരിക്കാം. ഇക്കാര്യത്തിൽ തുറന്ന സമീപനം വേണം എന്നും അവർ പറഞ്ഞു.

2006ൽ ചൈനയിലെ നയതന്ത്രപ്രതിനിധിയായി നിരുപമ റാവു പ്രവർത്തിച്ചിട്ടുണ്ട്. ഇന്തോ ചൈന നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ അവർ.