പാലക്കാട്: പാലക്കാട്ട് സിപിഎം പ്രവർത്തകരും ഹർത്താൽ അനുകൂലികളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. സിപിഎം ഓഫീസിന് മുന്നിലൂടെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രകടനത്തിനിടെ സിപിഎം പാർട്ടി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഈ സമയം ഓഫീസിനുള്ളിൽ നിരവധി സിപിഎം പ്രവർത്തകരാണ് ഉണ്ടായിരുന്നത്. ഇവർ തിരികെയും കല്ലെറിഞ്ഞു. ഇതോടെ പൊലീസിന് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.

നിലവിൽ പാലക്കാട് വിക്ടോറിയ കോളേജിന് മുന്നിൽ ഹർത്താൽ അനുകൂലികൾ തടിച്ച് കൂടിയിരിക്കുകയാണ്. 10.30ന് വിക്ടോറിയ കോളേജിൽ നിന്നും പ്രകടനം നടത്താനായിരുന്നു ശബരിമല കർമ സമിതി പദ്ധതി. എന്നാൽ സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ ഇത് പൊതുവഴിയാണെന്നും അതിലെ തന്നെ പ്രകടനം നടത്തണമെന്നുമാണ് ഹർത്താൽ അനുകൂലികളുടെ നിലപാട്.

വിക്ടോറിയ കോളേജിന് മുന്നിലേക്ക് ഹർത്താൽ അനുകൂലികൾ സംഘടിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎം ഓഫീസിനുള്ളിൽ മുതിർന്ന് നേതാക്കന്മാരുൾപ്പെടെ 200ൽ അധികം പ്രവർത്തകരുണ്ട്. ആർഎസ്എസ് ബിജെപി നേതാക്കളുമായി പൊലീസ് സമവായ ചർച്ചകൾ നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. പ്രകടനം നടത്തുന്നതിൽ നിന്നും തങ്ങൾ ഒരു കാരണവശാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹർത്താൽ അുകൂലികൾ. സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല.