തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച സംഭവത്തിന് പിന്നാലെ പ്രതിഷേധമറിയിച്ച് ബിജെപി നേതൃത്വം. ശബരിമലയെ തകർക്കുന്നതിനായി സർക്കാർ ആസൂത്രിതമായി നടപ്പാക്കിയതാണ് സ്ത്രീപ്രവേശനമെന്നും വിശ്വാസികളോട് സർക്കാർ എണ്ണിയെണ്ണി മറുപടി നൽകേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയെ തകർക്കാൻ ഏതു ഹീനമായ കാര്യവും കേരളത്തിലെ ഭരണകൂടം ചെയ്യുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നതാണ്.

അക്കാര്യം ഇപ്പോൾ ശരിയായിരിക്കുകയാണ്. സമചിത്തതയോടെ ഈ പ്രശ്നത്തെ വിശ്വാസികൾ കൈകാര്യം ചെയ്യണം. സർക്കാർ നടത്തിയതുകൊലച്ചതിയായിപ്പോയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ കൊലച്ചിരി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഭരണാഘടനാനുസൃതമായി പ്രതിഷേധിക്കണം. ശബരിമല കർമസമിതി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന പ്രതിഷേധ പരിപാടികളോടൊപ്പം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോടിയേരി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ദുഃഖിക്കേണ്ടിവരും. കോടിയേരിയുടെ തരംതാണ അഭിപ്രായത്തിന് മറുപടി അർഹിക്കുന്നില്ല. വിശ്വാസത്തെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ വിജയിക്കാൻ പോകുന്നില്ല. ഈ സർക്കാരിൽനിന്ന് നീതി ലഭിക്കില്ല. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് എപ്പോഴും ഓർമിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.