ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി കേശവാനന്ദ ഭാരതിയെ രാജ്യം ഓർക്കുന്നത് രാജ്യത്തെ ഭരണഘടനയോട് ചേർത്തു നിർത്തിയ വിധിക്ക് ഇടയാക്കിയ നിയമ പോരാട്ടം നടത്തിയ വ്യക്തി എന്ന നിലയിലാണ്. കേരളം കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിയമ പോരാട്ടത്തിൽ കേശാവാനന്ദ ഭാരതി തോൽക്കുകയായിരുന്നു. ഈ തോൽവി രാഷ്ട്രമെന്ന നിലയിൽ രാജ്യത്തിന്റെ വിജയമായി മാറുകയും ചെയ്തു. ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും കൂടുതൽ വ്യക്തത വരുത്തുന്ന വിധത്തിൽ അടിവരയിടുകയായിരുന്നു കേശാവാനന്ദ ഭാരതി കേസിലൂടെ. ഏറ്റവും ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടക്കുമ്പോഴും ഇനി കോടതി മുറിയിൽ ഉയർന്നു കേൾക്കുക കേശാവാനന്ദ ഭാരതി കേസിലെ വിധിപ്രസ്താവം ആയിരിക്കും.

1973 ഏപ്രിൽ 24ലാണ് കേശവാനന്ദ ഭാരതി കേസിൽ വിധി വന്നത്. അന്നാണ്, കേശവാനന്ദ ഭാരതിയും സ്റ്റേറ്റ് ഓഫ് കേരളയും തമ്മിലുള്ളതുൾപ്പെടെ 6 റിട്ട് ഹർജികളിൽ സുപ്രീം കോടതിയുടെ 13 അംഗ ബെഞ്ച് വിധി പറഞ്ഞത്. കേസുകളുടെ പട്ടികയിൽ ആദ്യത്തേതായിരുന്നു സ്വാമി കേശവാനന്ദ ഭാരതിയുടെ സിവിൽ റിട്ട് ഹർജി. അങ്ങനെ, വിധിന്യായം കേശവാനന്ദ ഭാരതിയുടെ പേരിൽ അറിയപ്പെടുന്നു.പഞ്ചസാര മില്ലുടമകളും ഖനികൾ നടത്തുന്നവരും അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട രാജാക്കന്മാരും മറ്റുമായിരുന്നു മറ്റു ഹർജിക്കാർ.

1970 മാർച്ച് 21നു നൽകിയ 135 ാം നമ്പർ സിവിൽ റിട്ട് ഹർജിയിൽ കേശവാനന്ദ ഭാരതി ഉന്നയിച്ച ആവശ്യമിതായിരുന്നു: കേരള ഭൂപരിഷ്‌കരണ നിയമവും അതിന്റെ ഭേദഗതിയും ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണം. ഭരണഘടനയുടെ 29ാം ഭേദഗതിയിലൂടെയാണ് നിയമങ്ങൾ ഒൻപതാം പട്ടികയിലാക്കി സംരക്ഷിച്ചത്. മൗലികാവകാശങ്ങളുടെ പൂർണ ലംഘനമില്ലെങ്കിൽ, ഈ നടപടിയിൽ പിഴവില്ലെന്നാണ് കോടതി വിധിച്ചത്. അതുകൊണ്ടുതന്നെ വിധി ആദ്യ ഹർജിക്കാരനു ഗുണകരമായില്ല.

മഹത്തായ ഭരണഘടനാ കേസ്

എന്നാൽ, രാജ്യത്തെ ഏറ്റവും മഹത്തായ ഭരണഘടനാ കേസ് എന്നാണ് കേശവാനന്ദ ഭാരതി കേസിനുള്ള വിശേഷണം. ഭരണഘടനയുടെ അടിസ്ഥാന ഘടന അല്ലെങ്കിൽ ചട്ടക്കൂട് ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്നായിരുന്നു ഈ കേസിൽ 7 പേരുടേതായ ഭൂരിപക്ഷ വിധി. ഏഴംഗ ബെഞ്ചിൽ വ്യത്യസ്ത വിധികൾ ഉണ്ടായെങ്കിലും ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയായിരുന്നു ഒടുവിൽ ഇന്ത്യയിലെ ചരിത്ര വിധിയായി മാറിയ്ത.

ഭരണഘടനാഭേദഗതികൾ ഉണ്ടാകുമ്പോഴും, പാർലമെന്റും നിയമസഭകളും നിയമങ്ങളുണ്ടാക്കുമ്പോഴും ഈ വിധിയുടെകൂടി വെളിച്ചത്തിലായി പിന്നീടു കോടതികളുടെ പരിശോധന. ഫലത്തിൽ, വിവിധ കാലങ്ങളിലെ സർക്കാരുകളുടെ ഇടപെടലിൽ നിന്ന് ഭരണഘടനയുടെ മൗലികതത്വങ്ങളെ സംരക്ഷിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് കേശവാനന്ദ ഭാരതി വിധിക്കുള്ളത്.

ഈ വിധി സർക്കാരുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സങ്കൽപമായി മാറിയെന്നും ഭരണഘടനാതത്വമായിത്തീർന്നെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുൾപ്പെടെ ഭരണഘടന സമൂലമായി ഭേദഗതി ചെയ്യാൻ, പാർലമെന്റിന് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം; ജനാധിപത്യത്തിനു പകരം ഏകകക്ഷി ഭരണംപോലും വ്യവസ്ഥ ചെയ്യുന്നതിനു തടസ്സമില്ലെന്നും. ഈ വാദം തള്ളപ്പെട്ടു.

മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന് 1967ൽ ഗോലഖ് നാഥ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ മൗലികാവകാശങ്ങളും ഉൾപ്പെടുമെന്നാണോ കേശവവാനന്ദ ഭാരതി കേസിലെ ഭൂരിപക്ഷ വിധിയെന്ന് സംശയമുന്നയിക്കപ്പെട്ടു. ഭൂരിപക്ഷ നിലപാടിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് എച്ച്.ആർ.ഖന്നയുടെ വിധിന്യായം സൃഷ്ടിച്ച ആശയക്കുഴപ്പമായിരുന്നു കാരണം. എന്നാൽ, മൗലികാവകാശങ്ങളും അടിസ്ഥാനഘടനയിൽ ഉൾപ്പെടുമെന്ന് പിന്നീട് മറ്റൊരു കേസിലെ വിധിയിലൂടെ ജസ്റ്റിസ് ഖന്ന വിശദീകരിച്ചു.

13 അംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമം വിജയിച്ചില്ല. എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത്, 1976 ഡിസംബർ 18നു പാസാക്കിയ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ അധികാരങ്ങൾ സർക്കാർ താൽക്കാലികമായി തിരിച്ചുപിടിച്ചു. കേശവാനന്ദ ഭാരതി കേസിലെ വിധിയെ അസാധുവാക്കുന്നതായിരുന്നു ഈ ഭേദഗതിയിലെ ചില വ്യവസ്ഥകൾ. എന്നാൽ, 1980ൽ സുപ്രീം കോടതി മിനർവ മിൽ കേസിലെ വിധിയിലൂടെ ഈ വ്യവസ്ഥകൾ അസാധുവാക്കി. ഈ ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു വിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഒരു വശത്തും, സർക്കാരും പാർലമെന്റും മറുവശത്തുമായി തുടർന്നുകൊണ്ടേയിരിക്കുന്ന അധികാരത്തർക്കത്തിന്റെ ഭാഗമാണ് കേശവാനന്ദ ഭാരതി കേസ്.

66 ദിവസം നീണ്ട വാദം ചരിത്രത്തിന്റെ ഭാഗം

കേരളത്തിലെ ഭൂരിപരിഷ്‌കരണ നിയമം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയതു സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതിന്റെ പേരിൽ കേസ് ലോകശ്രദ്ധ നേടിയപ്പോൾ കേശാവനന്ദ ഭാരതി പോലും ശരിക്കും അമ്പരന്നു പോയിരുന്നു. അന്ന് കേരളാ സർക്കാറിന് വേണ്ടി ഹാജരായ എച്ച്.എം.സീർവായിയുടെ സംഘത്തിലെ അഭിഭാഷകനായ ടി.ആർ.അന്ത്യാർജുനയണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നും തന്റെ പേരു പത്രത്തിൽ വരുന്നല്ലോ, ഒടുവിൽ കേസിന്റെ ചെലവത്രയും താൻ വഹിക്കേണ്ടിവരുമോ എന്നു സ്വാമിജിക്ക് ആശയങ്കയുണ്ടെന്നു കേശവാനന്ദ ഭാരതിയുടെ അഭിഭാഷകൻ തന്നോടു പറഞ്ഞതായി അന്ത്യാർജുന രേഖപ്പെടുത്തുന്നു. 13 ജഡ്ജിമാർ എന്നതിനാൽ ബെഞ്ചിന്റെ വലുപ്പവും, 66 ദിവസം നീണ്ട വാദവും രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായി. 1972 ഒക്ടോബർ 31നു വാദം തുടങ്ങി, 1973 മാർച്ച് 22വരെ വാദം നടന്നു. ഇനി വാക്കാലുള്ള വാദം വേണ്ട, എഴുതി നൽകിയാൽ മതിയെന്ന ഉത്തരവു പിറ്റേന്നുണ്ടായി. ഒരു മാസത്തിനുശേഷം, ഏപ്രിൽ 24ന് വിധി വന്നു. ബെഞ്ചിനു നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി പിറ്റേന്നു വിരമിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി, ജഡ്ജിമാരായ ജെ.എം.ഷെലാത്, കെ.എസ്.ഹെഗ്‌ഡെ, എ.എൻ.ഗ്രോവർ, എ.എൻ.റേ പി.ജഗന്മോഹൻ റെഡ്ഡി, ഡി.ജി.പലേക്കർ, എച്ച്.ആർ.ഖന്ന, കെ.കെ.മാത്യു, എം.എച്ച്.ബെഗ്, എസ്.എൻ.ദ്വിവേദി, ബി.കെ.മുഖർജി, വൈ.വി.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ടതായിരുന്നു ബെഞ്ച്. ഹർജിക്കാർക്കുവേണ്ടി നാനി പൽക്കിവാലയും കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ നിരൻ ദേയും ഹാജരായി. വാദത്തിനിടെ, 3 തവണ ജസ്റ്റിസ് ബെഗ് ആശുപത്രിയിൽ പ്രവേശിച്ചത് കേസ് നടപടികൾ ഉഴപ്പുകയെന്ന സർക്കാർ തന്ത്രത്തിന്റെ ഭാഗമെന്ന് ആരോപണമുണ്ടായി. അവസാനഘട്ടത്തിൽ, പൽക്കിവാലയ്ക്ക് മറുപടിവാദം പൂർത്തിയാക്കാൻ സാധിക്കാതെ നടപടികൾ അവസാനിപ്പിച്ചതും ജസ്റ്റിസ് ബെഗ് ഇല്ലാതെ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തർക്കമുണ്ടായപ്പോഴാണ്. 13ൽ 11 പേരും വെവ്വേറെ വിധിന്യായങ്ങളെഴുതി.

വിധി കോടതിയിൽ പറയുന്നതിനു മുൻപുതന്നെ, വിധിന്യായങ്ങളുടെ പകർപ്പ് കേന്ദ്ര സർക്കാരിനു ലഭിച്ചതു വിവാദമായി. വിധി വന്ന ദിവസം തന്ന, സർക്കാരിന്റെ നിലപാടിന് എതിരെ വിധി പറഞ്ഞതിൽ 3 പേരെ ഒഴിവാക്കി ജസ്റ്റിസ് എ.എൻ.റേയെയെ ചീഫ് ജസ്റ്റിസാക്കിയതും വിവാദമായി. ചീഫ് ജസ്റ്റിസ് റേ 1975 ഒക്ടോബർ 9നു നൽകിയ ഉത്തരവനുസരിച്ച്, കേശവാനന്ദ ഭാരതി കേസിന്റെ പുനഃപരിശോധനയ്ക്കായി 13 അംഗ ബെഞ്ച് രൂപീകരിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് റേ നേതൃത്വം നൽകിയ ബെഞ്ച് നവംബർ 10നും 11നും വാദം കേട്ടു. പുനഃപരിശോധനയ്‌ക്കെതിരെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് പൽക്കിവാല എഴുതിയ കത്താണ് മുഖ്യകാരണമെന്നു പറയപ്പെടുന്നു, ബെഞ്ച് പിരിച്ചുവിട്ടിരിക്കുന്നുവെന്നാണ് നവംബർ 12നു രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ പറഞ്ഞത്.

'ഞാൻ വിത്തു വിതച്ചു. അനേകർ വിളവെടുത്തു

ഭരണഘടനാകേസായി കേശാവനന്ദ ഭാരതി കേസ് മാറി, പിൽക്കാലത്ത് വിധിയും വന്നപ്പോൾ സ്വാമിയു െപ്രതികരിച്ചത് 'ഞാൻ വിത്തു വിതച്ചു. അനേകർ വിളവെടുത്തു, അതാണ് ഈ പോരാട്ടത്തിലെ സംതൃപ്തി' എന്നായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അവസാന നാളുകളിൽ പോലും കേസിലെ ഇടപെടലിനെ അഭിനന്ദിച്ച് ഫോൺ കോളുകളും കത്തുകളുമെത്തിയിയിരുന്നു. ഭരണഘടനാപരമായ കേസുകൾ കോടതികളിൽ വരുമ്പോഴെല്ലാം മാധ്യമങ്ങളിലും കേശവാനന്ദഭാരതി കേസ് ചർച്ചയായി. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമുള്ള നിയമ വിദ്യാർത്ഥികളും അഭിഭാഷകരും അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ തേടിയെത്തി. ഭരണഘടനാ വ്യാഖ്യാനങ്ങളെ ചരിത്രം കേശവാനന്ദഭാരതി കേസിനു മുൻപും പിൻപും എന്നു തരംതിരിച്ചു.

ധ്യാനയോഗിയെക്കാൾ കർമയോഗിയായിരുന്നു കാസർകോട് എടനീർ മഠാധിപതി കേശവാനന്ദ ഭാരതി. മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ കേസിനുപോയതും അതുകൊണ്ടുതന്നെ. ഇഎംഎസ് സർക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ കേരള സർക്കാരിനെ എതിർകക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഹർജി. ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യ പരമ്പരയിൽപെട്ടതാണ് എടനീർമഠം. പിതൃ സഹോദരനായിരുന്ന മഠാധിപതി സ്വാമി ഈശ്വരാനന്ദഭാരതി സമാധിയാകുന്നതിനു 2 ദിവസം മുൻപാണ് പൂർവാശ്രമത്തിൽ മഞ്ചത്തായ ശ്രീധര ഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകൻ കേശവാനന്ദ 19ാം വയസ്സിൽ എടനീർ മഠാധിപതിയായി അഭിഷിക്തനായത്.

കുട്ടിക്കാലത്തു തന്നെ യക്ഷഗാന ഗായകനും നാടകനടനുമായിരുന്നു അദ്ദേഹം. മഠത്തിന്റെ വാതിലുകൾ ജാതിമതഭേദമന്യെ എല്ലാവർക്കുമായി തുറന്നിട്ടു. മതങ്ങൾക്കും ആശ്രമങ്ങൾക്കും നിശ്ശബ്ദ കേന്ദ്രങ്ങളായി തുടരാനാവില്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. മനുഷ്യരുടെ കൂട്ടായ്മ എപ്പോഴും തനിക്കു ചുറ്റും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കലയുടെ യഥാർഥ മൂല്യവും ശക്തിയും അതിലൂടെ ദൈവത്തെ കാണാമെന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. മഠത്തിൽ പതിവായി സംഗീത കച്ചേരികളും യക്ഷഗാന സപ്താഹങ്ങളും നടത്തി.'

എടനീരിലെ യക്ഷഗാന മേളയിൽ ഈ രംഗത്തെ ഒട്ടേറെ പ്രഗത്ഭരെത്തി.കർണാടക സംഗീതത്തിലെ മികച്ച ഗായകനാണ് സ്വാമിജി. കന്നഡ, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്‌കൃതം ഭാഷകളിൽ ഭക്തിഗായകനാണ്. സംഗീതം, പ്രഭാഷണം, ഹരികഥ അവതരണം, യക്ഷഗാന അവതരണം, നാടക സംവിധാനം തുടങ്ങിയവയിലെല്ലാം പ്രാഗത്ഭ്യം. മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവർത്തിക്കുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ദക്ഷിണ കർണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്.