ഇടുക്കി: മുത്തലാക്ക് നിരോധനത്തിന് ശേഷം അടിമാലി കൊന്നത്തടിയിൽ ഗ്രഹനാഥൻ രണ്ടാം ഭാര്യയെ കൂടെ താമസിപ്പിക്കുന്നതിനായി ആദ്യ ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കിയ സംഭവത്തിൽ വഴിത്തിരിവ്.

നിയമയുദ്ധത്തിനൊടുവിൽ ഭർത്താവ് രണ്ടാം ഭാര്യയുമൊത്ത് താമസിച്ചിരുന്ന വീട്ടിൽ പൊലീസ് സംരക്ഷണയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ആദ്യഭാര്യക്ക് അനുമതി നൽകി തൊടുപുഴ സെഷൻസ് കോടതി ഉത്തരവായി. അടിമാലി കൊന്നത്തടി കണിച്ചാട്ട് ഖദീജയാണ് രണ്ട് വർഷത്തിലേറെ വിവിധ കോടതികളിൽ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ അനുകൂലവിധി സ്വന്തമാക്കിയത്.
ഭർത്താവ് കൂഞ്ഞുമോൻ എന്നറിയപ്പെടുന്ന പരിത് മറ്റൊരുയുവതിയെ വിവാഹം കഴിച്ച് വീട്ടിൽകൊണ്ടുവരികയും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകമായും ശാരീകമായും ഉപദ്രവിച്ചെന്നും തുടർന്ന് മുത്തലാക്ക് ചൊല്ലി വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നുമായിരുന്നു ഖദീജ കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജ്ജിയിലെ പ്രധാന ആരോപണം.

മൂത്തലാക്ക് ചൊല്ലിയതിനെ ന്യായികരിക്കാനാവില്ലന്നും അതിനാൽ ഭർത്താവിന്റെ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് അടിമാലി കോടതിയിലാണ് ഖദീജ ആദ്യം ഹർജി നൽകിയിത്. പൊലീസ് സംരക്ഷണയിൽ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും കോടതി ഉത്തരവായി.

ഇതിനിടയിൽ പരീത് വീടും സ്ഥലവും സ്വന്തം ഉമ്മയുടെ പേരിലേയ്ക്ക് മാറ്റുകയും നിയമ വഴിയിൽ ഖദീജയുടെ പ്രവേശനം വിലക്കി കോടതി ഉത്തരവ് സംബാദിക്കുകയുമായിരുന്നു.ഖദീജ പൊലീസ് സംരക്ഷണയിൽ താമസിച്ചുവരവെയാണ് പരീത് ഇഞ്ചക്ഷൻ ഓർഡർ തരപ്പെടുത്തിയത്.ഖദീജയോട് വീടകവീട്ടിലേയ്ക്ക് മാറാനും ഈ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനെതിരെ വീണ്ടും അടിമാലിയെ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.തുടർന്നാണ് തൊടുപുഴ സെഷൻസ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു.കോടതി ഉത്തരവ് സംബന്ധിച്ചുള്ള വിവരങ്ങൾ ഖദീജ പൊലീസിനെ രേഖാമൂലം അറിയിക്കുകയും വിധി പകർപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്.ഇന്ന് പൊലീസ് സംരക്ഷണയിൽ വീട്ടിൽ പ്രവേശിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഖദീജയുടെ മകൻ കമറുദ്ദീൻ മറുനാടനോട് വ്യക്തമാക്കി.

ഇതിനിടെ വീട്ടിൽ താമസിച്ചുവരുന്ന രണ്ടാം ഭാര്യയ്ക്ക് കോവിഡ് ബാധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരീത് ഖദീജ വീട്ടിൽ പ്രവേശിക്കുന്നത്് തടയാൻ ചരടുവലികൾ നടത്തിവരികയാണെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.ഇത് അംഗീകരിക്കാനാവില്ലന്നും കോടതി വിധി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമറുദ്ദീൻ വ്യക്തമാക്കി.