ചെന്നൈ: മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായി മാറിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് ബിജെപി നേതാവ് ഖുശ്‌ബു അഭിപ്രായപ്പെട്ടത്. കോൺഗ്രസിൽ വനിതകൾക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും ഖുശ്‌ബു പറഞ്ഞു. വനിതകളെ അടിച്ചമർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താൻ പാർട്ടി വിടാൻ കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.

''കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകൾ സീറ്റ് നൽകാത്തതിൽ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ എന്താണ് ചെയ്തത്.നാക്കിനെല്ലില്ലാത്ത പോലെയാണ് കോൺഗ്രസ് സംസാരിക്കുന്നത്.

കോൺഗ്രസിലെ എംപിയായ രാഹുൽ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയും. എന്നിട്ട് കോൺഗ്രസ് സീറ്റ് അനുവദിച്ചതു നോക്കൂ. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിന്റെ നേതാവ് ആകണമെങ്കിൽ അവർ പരിശ്രമിച്ചേ മതിയാകൂ,'' ഖുശ്‌ബു പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ലതിക സുഭാഷ് കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്. മഹിളാ കോൺഗ്രസ് മൊത്തം സ്ഥാനാർത്ഥികളിൽ 20 ശതമാനം സ്ത്രീകൾക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക കേൾക്കുകയായിരുന്നു. ഒരു വനിത എന്ന നിലയിൽ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോൺഗ്രസ് 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയിൽ നിന്ന് ഒരാൾ എന്ന നിലയിൽ 14 പേർ എങ്കിലും നിർത്താമായിരുന്നു. നിരവധി സ്ത്രീകൾ കാലങ്ങളായി മഹിളാ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോൺഗ്രസ് മുൻ സെക്രട്ടറി രമണി പി നായരുൾപ്പെടെയുള്ളവർ തഴയപ്പെട്ടിട്ടുണ്ട്. അൻസജിതയുടെ പേര് വന്നതിൽ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.