ചെന്നൈ: സ്വന്തം കുഞ്ഞിനെ വിറ്റുകിട്ടിയ പണവുമായി പോയ അമ്മയെ അക്രമിച്ച് കൊള്ളയടിച്ചു. ചെന്നൈയിലെ വെപ്പേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രസവിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് യാസ്മിൻ എന്ന യുവതി തന്റെ ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപക്ക് വിറ്റത്. ഈ കാശുമായി മടങ്ങി വരവെയാണ് യാസ്മിനെ തടഞ്ഞുനിർത്തി അക്രമിച്ച് പണം കവർന്നത്. യുവതി കുഞ്ഞിനെ വിറ്റ സംഘം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന യാസ്മിൻ അബോർഷൻ ചെയ്യുന്നതിന് വേണ്ടിയാണ് കുറച്ചുനാളുകൾക്ക് മുമ്പ് ആശുപത്രിയിൽ എത്തുന്നത്. അവിടെവച്ചാണ് ജയഗീത എന്ന സ്ത്രീയെ പരിചയപ്പെട്ടത്. കുഞ്ഞിനെ പ്രസവിച്ചു നൽകിയാൽ വൻതുക നൽകാം എന്ന് ജയഗീത അറിയിച്ചു. തുടർന്ന് അബോർഷൻ ഒഴിവാക്കി യാസ്മിൻ പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതകൾ ഉള്ളതിനാലാണ് താൻ ഇതിന് മുതിർന്നതെന്ന് അവർ പൊലീസിനോട് പറഞ്ഞു.

നവംബർ 21ന് ആൺകുഞ്ഞിന് ജന്മം നൽകിയ യാസ്മിൻ, ജയഗീതയുടെ നിർദേശ പ്രകാരം പുരസവൽകം റോഡിലെക്ക് കുഞ്ഞിനെയും കൊണ്ട് എത്തുകയായിരുന്നു. അവിടെ ജയഗീതയെ കൂടാതെ ധനം എന്നു പേരുള്ള ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമുണ്ടായിരന്നു. കുഞ്ഞിനെ കൈമാറി പണവുമായി വീട്ടിലേക്ക് തിരിച്ച യാസ്മിനെ രണ്ടുപേർ ബൈക്കിൽ പിന്തുടരുകയും പണം തട്ടിയെടുക്കുകയുമായിരുന്നു എന്ന് യാസ്മിൻ പറഞ്ഞു.