ചെറുപുഴ :പൊലീസ് ചമഞ്ഞെത്തി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച വസ്ത്രവ്യാപാര സ്ഥാനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ. ചെറുപുഴ പ്രാപൊയിൽ സ്വദേശി മുണ്ടമാക്കൽ അനീഷി(36)നെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളരിക്കുണ്ടിലെ ചമയം വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാനാണ് പ്രതി.

പുതിയ കാറുമായി കറങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെ ചിറ്റാരിക്കാൽ ടൗണിനു സമീപത്തെ വിജനമായ റോഡരികിലാണ് സംഭവം. സ്‌കൂൾ ആവശ്യത്തിനായി വീട്ടിൽ നിന്നും പോയ 16കാരി തിരികെ വീട്ടിലേയ്ക്കു വരുന്നതിനിടെ പിന്നാലെത്തിയ ഇയാൾ താൻ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിലെത്തിക്കാമെന്ന് പറയുകയായിരുന്നു. പൂവാലന്മാർ ശല്യപ്പെടുത്താൻ സാധ്യതയുണ്ടെന്നും വീട്ടിൽ കൊണ്ടുവിടാമെന്നും ധരിപ്പിച്ച് കാറിൽ കയറ്റി.

യാത്രക്കിടെ സ്റ്റേഷനിലെ ആവശ്യത്തിനെന്ന പേരിൽ പെൺകുട്ടിയുടെയും രക്ഷിതാവിന്റെയും ഫോൺ നമ്പറുകളും ചോദിച്ചറിഞ്ഞു. പെൺകുട്ടി വീട്ടിലെത്തിയപ്പോൾ സ്റ്റേഷനിലേക്കു വരണമെന്നാവശ്യപ്പെട്ട് യുവാവ് ഫോൺ ചെയ്യുകയും ഇതനുസരിച്ച് പെൺകുട്ടിയെ വീണ്ടും കാറിൽ കയറ്റുകയും ചെയ്തു. എന്നാൽ ഇതിൽ പന്തികേടു തോന്നിയ പെൺകുട്ടി ബന്ധുവായ ടൗണിലെ ടാക്‌സി ഡ്രൈവർ അമ്മാവനെ വിവരങ്ങൾ അറിയിച്ചു. തുടർന്ന് ടൗണിനു സമീപത്തുവച്ച് നാട്ടുകാർ കാർ തടയുകയും യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത ചിറ്റാരിക്കാൽ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു