സിങ്കപ്പൂർ: കൗതുകക്കാഴ്‌ച്ചകളുടെ ഖനിയാണ് പ്രകൃതി.ചില കാഴ്‌ച്ചകൾ അപ്രതീക്ഷിതമായി നമുക്ക് മുൻപിൽ വരുമ്പോൾ ചില കാഴ്‌ച്ചകൾ നാം കാത്തിരുന്നു കാണേണ്ടി വരും.അത്തരത്തിൽ ഒരു ഫോട്ടോഗ്രാഫറും സംഘവും നിമിഷങ്ങളോളം കാത്തിരുന്നത് പകർത്തിയ ഒരു അപൂർവ്വ ചിത്രവും വീഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫറായ ജിമ്മി വോങ്ങാണ് ഈ അപൂർവ്വ ദൃശ്യം പകർത്തിയത്.

പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ തേടി സിങ്കപ്പൂരിലെ സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലെത്തിയ ജിമ്മി വോങ്ങിനെ കാത്തിരുന്നത് മറ്റൊരു അദ്ഭുത കാഴ്ചയായിരുന്നു. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചയാണ് ജിമ്മിയെയും സംഘത്തെയും എതിരേറ്റത്.രാജവെമ്പാലയെ പിന്തുടർന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിനെ മുൻപ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.

എന്നാൽ അൽപ്പം സമയം അവിടെ കാത്തിരുന്ന ഫോട്ടോഗ്രാഫറെ തേടിയെത്തിയത് പെരുമ്പാമ്പിനെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളായിരുന്നു. ഏറെ നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാൻ തുടങ്ങിയത്. ഈ ദൃശ്യവും ചിത്രങ്ങളുമാണ് ഫൊട്ടോഗ്രഫർമാരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.

5.4 മീറ്റർ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാൻ തുടങ്ങിയതെന്ന കാര്യമാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഇവിടെ നിന്നും ജിമ്മി വോങ് പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 45 മിനിറ്റ് എടുത്താണ് രാജവെമ്പാല പെരുമ്പാമ്പിനെ പൂർണമായും വിഴുങ്ങിയത്. ഇതിനു ശേഷമാണ് ജിമ്മിയും സംഘവും അവിടെ നിന്നു മടങ്ങിയത്.